ന്യൂഡൽഹി : ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനെ വിമർശിച്ച് ഗായിക അനുരാധ പൗഡ്വാൾ . താൻ ഒരു മതത്തിനും എതിരല്ലെങ്കിലും ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു. രാജ്യത്തുടനീളമുള്ള മസ്ജിദുകളിൽ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്ന രീതിയെ കുറിച്ച് പരാമർശിക്കുകയായിരുന്നു അനുരാധ .
‘ ഞാൻ ലോകത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലല്ലാതെ മറ്റെവിടെയും ഇങ്ങനെ സംഭവിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ ഒരു മതത്തിനും എതിരല്ല, പക്ഷെ അത് ഇവിടെ ബലമായി പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. അവർ മസ്ജിദിൽ നിന്ന് ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നു . അപ്പോൾ മറ്റ് കമ്മ്യൂണിറ്റികൾ അവർക്ക് ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് ചോദ്യം ഉന്നയിക്കും ‘ അനുരാധ പറയുന്നു .
‘ ഞാൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അവിടെയൊക്കെ ഉച്ചഭാഷിണികൾക്ക് നിരോധനമുണ്ട്. മുസ്ലീം രാജ്യങ്ങൾ അതിനെ നിരുത്സാഹപ്പെടുത്തുമ്പോൾ, ഇന്ത്യയിൽ അത്തരം ആചാരങ്ങളുടെ ആവശ്യകത എന്താണ്? ഈ രീതി തുടർന്നാൽ ആളുകൾ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കാൻ തുടങ്ങുമെന്നും‘ അനുരാധ പറഞ്ഞു.
യുവതലമുറയെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പഠിപ്പിക്കണം . രാജ്യത്തെ സംസ്കാരത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് പഴയ തലമുറയുടെ ഉത്തരവാദിത്തമാണ്. ആദിശങ്കരാചാര്യരാണ് നമ്മുടെ മതനേതാവെന്ന് അവർ അറിയണം. പോപ്പിനെ തങ്ങളുടെ മതനേതാവായി ക്രിസ്ത്യാനികൾക്ക് അറിയാമല്ലോ . അതുകൊണ്ടാണ് നമ്മുടെ മതത്തെയും സംസ്കാരത്തെയും കുറിച്ച് നമ്മൾ അറിയേണ്ടത്. നമുക്കുള്ള നാല് വേദങ്ങളെയും 18 പുരാണങ്ങളെയും നാല് മഠങ്ങളെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. നമ്മൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങളാണിവ,” അനുരാധ വ്യക്തമാക്കി .
Comments