ഇസ്ലാമാബാദ് : അധികാര കസേരയിൽ കടിച്ചു തൂങ്ങാൻ വഴികൾ തേടുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ലൈവ് പരിപാടിയ്ക്കിടെ അസഭ്യം വിളിച്ച് പാക് പൗരൻ . ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും ഇമ്രാനെതിരെ രാജ്യത്ത് കനത്ത ജനരോഷമാണ് ഉയരുന്നത് .
ഇതിനിടെ രാഷ്ട്രീയ ഇമേജ് വർദ്ധിപ്പിക്കാനും , ജനങ്ങളുടെ രോഷം തണുപ്പിക്കാനും ഇമ്രാൻ പലതവണ ടിവിയിലും പ്രത്യക്ഷപ്പെട്ടു. ചിലപ്പോൾ രാജ്യത്തിന് സന്ദേശങ്ങൾ നൽകുകയും ചിലപ്പോൾ ഫോൺ കോളുകൾക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട് . എന്നാൽ വിളിച്ചവരിൽ ഭൂരിഭാഗവും നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചവരാണെന്ന് മാത്രം . ഇതിൽ നിന്ന് വ്യത്യസ്തമായി കണക്ട് ചെയ്യപ്പെട്ട ഒരു ഫോൺ കോളാണ് ഇമ്രാന്റെ ഇമേജ് തകർത്തത് .
ലൈവ് സെഷനിൽ വിളിച്ചവർക്ക് മറുപടി നൽകുകയായിരുന്നു ഇമ്രാൻ. ഇതിനിടയിലാണ് ചോളിസ്ഥാനിൽ നിന്ന് മുഹമ്മദ് യാക്കൂബ് ഖുറേഷി എന്ന വ്യക്തി വിളിച്ചത് .
‘ അവസാന പന്ത് വരെ ഞാൻ പോരാടുമെന്ന് നിങ്ങൾ പറയുമായിരുന്നു. അതിനുശേഷം നിങ്ങൾക്ക് എന്ത് സംഭവിച്ചു? നിങ്ങൾ ഓടിപ്പോകാൻ നിർബന്ധിതനാകുന്നു. പ്രതിപക്ഷത്തെയും , മൗലാന ഫസൽ-ഉർ-റഹ്മാനെയും ഭയമായിരുന്നോ ? അവിശ്വാസ പ്രമേയം നേരിടുന്നതിന് പകരം നിങ്ങൾ ഓടിപ്പോയി. ഇത്രയൊക്കെയായിട്ടും നിങ്ങളുടെ മുഖത്ത് നാണമില്ല എന്നതാണ് രണ്ടാമത്തെ കാര്യം. നിങ്ങൾ ജനങ്ങളുടെ കാര്യം പോലും ശ്രദ്ധിക്കുന്നില്ല. ഒരു കസേരയിൽ ഒട്ടിച്ചിരിക്കുന്നതുപോലെ. എനിക്ക് ഈ കസേര മതി, ഈ കസേര മതിയെന്ന് കുരങ്ങിനെപ്പോലെ ശഠിച്ചു കൊണ്ടിരിക്കുകയാണല്ലോ ‘ യാക്കൂബ് ഖുറേഷിയുടെ ചോദ്യം ഇങ്ങനെയായിരുന്നു .
ഖുറേഷിയുടെ ചോദ്യവും അസഭ്യവാക്കുകളും രാജ്യം മുഴുവൻ ടെലികാസ്റ്റ് ആകുകയും ചെയ്തു. ഖുറേഷിയുടെ ചോദ്യത്തിനു മറുപടി പറയാതെ കുഴങ്ങിയ ഇമ്രാൻ ഒടുവിൽ കാൾ കട്ടാക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു .
Comments