ബംഗളൂരു : ഹിജാബിന്റെ പേരിൽ കലാപത്തിനും വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക വിദ്യാഭ്യാസ മന്ത്രി. ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥിനികൾക്ക് രണ്ടാം പ്രീ- യൂണിവേഴ്സിറ്റി കോളേജ് ബോർഡ് പരീക്ഷകൾ എഴുതാൻ അനുമതി നൽകേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പറഞ്ഞു.
സംസ്ഥാനത്ത് 90 ശതമാനം കോളേജുകൾക്കും അവരവരുടേതായ യൂണിഫോം ഉണ്ട്. ബാക്കി 10 ശതമാനം കോളേജുകളിൽ ആണ് യൂണിഫോം ഇല്ലാത്തത്. യൂണിഫോം ഉള്ള കോളേജുകളിലെ വിദ്യാർത്ഥികൾ നിർബന്ധമായും അത് പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 22 മുതൽ അടുത്തമാസം 18 വരെയാണ് പ്രീ- യുണിവേഴ്സിറ്റി പരീക്ഷകൾ നടക്കുക. ഹിജാബ് ധരിച്ച് പരീക്ഷ എഴുതുന്നതിന് പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ അതേ വിലക്ക് പിയു കോളേജ് വിദ്യാർത്ഥികൾക്കും ബാധകമായിരിക്കും. കർണാടക ഹൈക്കോടതി വിധി നടപ്പാക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ഹിജാബ് ധരിച്ച് എത്തുന്നവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകില്ലെന്നും ബി.സി നാഗേഷ് അറിയിച്ചു.
വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിക്കില്ലെന്ന ഹൈക്കോടതി വിധി കർശനമായി നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. എസ്എസ്എൽസി പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ച് എത്തുന്നവർക്ക് അനുമതി നൽകേണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ അടുത്തിടെ ഹിജാബ് ധരിക്കണമെന്ന് നിർബന്ധമുള്ള അദ്ധ്യാപകരെ പരീക്ഷാ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പിയു കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും സമാന ഉത്തരവ് പുറത്തുകൊണ്ടുവരുന്നത്.
Comments