ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഈസിവാക്ക്ഓവർ ലഭിച്ച എഎപി അതിന്റെ ബലത്തിൽ എല്ലായിടത്തും ബലപരീക്ഷണം നടത്തുകയാണ്. തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരുകൈ നോക്കാനുറച്ച് നേരത്തെ രംഗത്ത് എത്തിയ എഎപി. ഇപ്പോൾ തിരഞ്ഞെടുപ്പ്ു നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശാണ് പുതിയ ലക്ഷ്യം. ഗുജറാത്തിൽ ആംആദ്മി പാർട്ടിയുടെ പ്രകടനത്തിൽ ഭയന്ന ബിജെപി ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറിനെ മാറ്റി അനുരാഗ് താക്കൂറിനെ നിയമിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഹിമാചൽ സന്ദർശിച്ച അരവിന്ദ് കെജ്രിവാളിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും
മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ പരാജയമാണ് സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഉഭയകക്ഷി മത്സരമാണ് സംസ്ഥാനത്ത് ഇതുവരെ നടന്നത്. ഹിമാചലിൽ ഈ വർഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മാറ്റി നിർത്തി സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ് എഎപി. പഞ്ചാബിൽ അട്ടിമറി വിജയം നേടിയ എഎപി ഉത്തരാഖണ്ഡിൽമത്സരിച്ചെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല.
എന്നാൽ ഹിമാചലിൽ ഒന്ന് ആഞ്ഞുപിടിക്കാനാണ് നീക്കം. ബുധനാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ബിജെപി മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ സ്വന്തം ജില്ലയായ മാണ്ഡിയിൽ റോഡ് ഷോ നടത്തി.
അതെ സമയം പഞ്ചാബിലെ വിജയത്തെ മുൻനിർത്തി ഹിമാചലിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തെ കണക്കറ്റ് പരിഹസിക്കുകയാണ് ഹിമാചൽ ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എഎപി കണ്ണുതള്ളിയിരിക്കുകയാണെന്നും മോദിക്കെതിരെ മത്സരിച്ചതിന് ശേഷമുള്ള കെജ്രിവാളിന്റെ അവസ്ഥ കണ്ടതാണെന്നും അനുരാഗ് താക്കൂർ കെജ്രിവാളിനെ കടന്നാക്രമിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ട് വിഹിതവും 68ൽ 44 സീറ്റുകളും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
Comments