തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽവെച്ച് പട്ടാപ്പകൽ പീഡിപ്പിച്ച 53വയസ്സുകാരന് ജീവിപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 75000രൂപയാണ് പിഴ തുക. ഇത് അടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2012 നവംബർ മുതൽ 2013 മാർച്ചിനുള്ളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്കൂളിൽ നിന്നും തിരിച്ച് കൊണ്ടു വരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മുമ്മയോടൊപ്പമായിരുന്നു കുട്ടിയുടെ താമസം. ഇത് മുതലാക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ അച്ഛൻ കൂട്ടുകാരനായതിനാലാണ് പ്രതിയെ വീട്ടിൽ കൊണ്ടാക്കാൻ ഏൽപ്പിച്ചത്. ഓട്ടോയ്ക്കുള്ളിൽവെച്ചാണ് കുട്ടിയെ ഇയാൾ പലതവണ ബലാത്സംഗം ചെയ്തിരുന്നത്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു. ഒരു ലോഡ്ജിൽ കൊണ്ടുപോയി ഐസ്ക്രീം കൊടുത്ത് മയക്കിയും കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു.
നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. തുടർന്ന് അദ്ധ്യാപകരാണ് വിവരം പോലീസിൽ അറിയിക്കുന്നത്.
ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു.
Comments