തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ കൊറോണ നിയന്ത്രണ ലംഘനങ്ങൾക്ക് കേസെടുക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ സംസ്ഥാന സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് കേസ് എടുക്കേണ്ടെന്ന് നിർദ്ദേശം നൽകിയത്. അതേസമയം മാസ്കും ശുചിത്വവും തുടരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദേശം
കഴിഞ്ഞ രണ്ട് വർഷക്കാലമായി സംസ്ഥാനത്ത് നടപ്പിലാക്കിയ കൊറോണ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് ഇന്നലെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള കൊറോണ നിയന്ത്രണങ്ങൾ ഇന്നുമുതലുണ്ടാകില്ല. എന്നാൽ മാസ്ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം തുടരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഭാവിയിലെ രോഗവ്യാപന സാധ്യത മുന്നിൽ കണ്ടും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം. ഗുരുതര രോഗങ്ങളുള്ളവർ പ്രായമായവർ ഉൾപ്പടെ മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. മാർച്ച് വരെയുള്ള കണക്കനുസരിച്ച് 38 ലക്ഷം പേർക്ക് എതിരേയാണ് മാസ്ക് ധരിക്കാത്തതിന് കേസെടുത്തത്. ഇവർക്കെതിരേ പിഴയും ഈടാക്കിയിരുന്നു . കൊറോണ വരും നാളുകളിൽ കൂടുതൽ തീവ്രമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് നിയന്ത്രണ ലംഘനങ്ങൾക്ക് കേസെടുക്കുന്നത് ഒഴിവാക്കിയത്.
2020 മാർച്ചിലാണ് കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.
Comments