പാറശാല: പാറശാലയിൽ നെറ്റ് പട്രോളിങ് വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത 13,960 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നാണ് 100, 200, 500 രൂപയുടെ നോട്ടുകൾ ചുരുട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ നാല് മണിയോടെയായിരുന്നു സംഭവം. പട്രോളിങ് കഴിഞ്ഞ് വാഹനം തിരിച്ച് സ്റ്റേഷനിൽ എത്തുന്ന സമയത്താണ് വിജിലൻസ് സംഘം തടഞ്ഞ് പരിശോധന നടത്തിയത്.
ഗുരുതര സ്വഭാവമുള്ള കേസുകൾ ഒതുക്കി തീർക്കാൻ പാറശാല സ്റ്റേഷനിൽ ഏതാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു ലോബി പ്രവർത്തിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെയായിരുന്നു ഈ പരിപാടികൾ നടന്നിരുന്നത്. മെറ്റൽ, പാറപ്പൊടി, റബ്ബർ തടി കയറ്റി എത്തുന്ന ലോറികൾക്ക് 200 ലോറിയാണ് പോലീസ് പടി. പോലീസ് വാഹനത്തിൽ നിന്ന് കണ്ടെത്തിയ 200 രൂപയുടെ നോട്ടുകൾ ലോറിക്കാർ നൽകിയതാണെന്നാണ് വിജിലൻസ് വിലയിരുത്തൽ.
Comments