ബംഗളൂരു : കർണാടകയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സംസ്ഥാനത്തെ ആറ് സ്കൂളുകളിൽ ഇതുമായി ബന്ധപ്പെട്ട ഇ- മെയിൽ ഭീഷണി സന്ദേശം ലഭിച്ചു. സ്കൂളുകളുടെ പരിസരത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.
ഡൽഹി പബ്ലിക് സ്കൂൾ വാർത്തൂർ, ഗോപാലൻ ഇന്റർനാഷണൽ സ്കൂൾ, ന്യൂ അക്കാദമി സ്കൂൾ, സെന്റ് വിൻസൻ പോൾ സ്കൂൾ, ഇന്ത്യൻ പബ്ലിക് സ്കൂൾ, ഇബ്നേശ്വർ ഇന്റർനാഷണൽ സ്കൂൾ എന്നിവടങ്ങളിലെ കമ്പ്യൂട്ടറുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ സന്ദേശം കണ്ടയുടനെ സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആറ് സ്കൂളുകളിലേക്കും ഒരേ സന്ദേശം ആണ് എത്തിയിരിക്കുന്നത്.
നിങ്ങളുടെ സ്കൂളുകളിൽ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. ഇത് തമാശയല്ല. ഉടനെ പോലീസിനെ വിവരം അറിയിക്കുക. അല്ലെങ്കിൽ നിങ്ങൾ ഉൾപ്പെടെ നിരവധി പേർ ദുരിതം അനുഭവിക്കേണ്ടിവരും. താമസിക്കരുത്. ഇനിയെല്ലാം നിങ്ങളുടെ കൈകളിൽ ആണ്. – ഇ മെയിൽ സന്ദേശത്തിൽ പറയുന്നു.
ഇ മെയിൽ സന്ദേശം ലഭിച്ച ഉടനെ അധികൃതർ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇതുവരെ നടത്തിയ പരിശോധനകളിൽ ബോംബുകൾ ഒന്നും കണ്ടെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണി വ്യാജമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സ്കൂളുകളിലേക്ക് ബോംബ് ഭീഷണി വന്നിരിക്കുന്നത്.
Comments