കൊച്ചി:ശുദ്ധജലത്തെ അവഗണിക്കുന്ന കേരളം ഭാവിതലമുറയോട് ഉത്തരം പറയേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലുകളോടെ നടന്ന പരിസ്ഥിതി സെമിനാർ വേറിട്ട ചിന്തകളുടെ സമന്വയമായി. ജല-വന സമ്പത്തിന്റെ പ്രാധാന്യവും മാലിന്യ സംസ്കരണവും എടുത്തു കാട്ടിയ പരിസ്ഥിതി സെമിനാർ പര്യാവരൺ വിഭാഗാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടത്തിയത്.
വനം – ജലം – മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു സെമിനാർ നടന്നത്. വിവിധ സർവകലാശാലയിൽ നിന്നുള്ള പരിസ്ഥിതി ശാസ്ത്ര വിഷയം വിദ്യാർഥി കളും സ്കൂൾ വിദ്യാർഥികളും അദ്ധ്യാപകരും പങ്കെടുത്തു. കുഫോസ് വൈസ് ചാൻസ്ലർ ഡോ. കെ.റിജി ജോൺ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പര്യാവരൺ സംരക്ഷണ വിഭാഗം ദക്ഷിണ ക്ഷേത്രീയ സംയോജകൻ ഗൺപതി ഹെഗ്ഡേ, ഡോ. ഇന്ദുചൂഢൻ, ഡോ.സി.എം.ജോയി എന്നിവർ സന്നിഹിതരായിരുന്നു.
ആവശ്യത്തിനു നദികളും ആവശ്യത്തിലധികം മഴയും ലഭിക്കുന്ന കേരളത്തിൽ കുടിവെള്ളം കിട്ടാതെ ജനം വലയുന്നു എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. കുടിവെള്ളം മുട്ടിച്ചു വേണമോ വികസനമെന്ന് ഭരണാധികാരികൾ ആലോചിക്കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നുവെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ കുഫോസ് വൈസ് ചാൻസലർ
ഡോ.കെ. റിജി ജോൺ ഓർമ്മിപ്പിച്ചു. നിത്യജീവിതത്തിൽ ജലത്തേയും വൃക്ഷങ്ങളേയും സംരക്ഷിക്കാനും പോളിത്തീൻ ഉപേക്ഷിക്കാനും തയ്യാറാകണമെന്ന സന്ദേശം ഗണപതി ഹെഗ്ഡേ നൽകി.
കാവുകളും കേരളത്തിന്റെ ജൈവ സമ്പത്തും പൊതു സസ്യജാലങ്ങളുടെ ഔഷധവീര്യവും ഗുണങ്ങളും വിവരിക്കുന്ന സെഷനിൽ ഡോ.എൻസി ഇന്ദുചൂഢൻ സദസ്സിൽ നിന്നുള്ള സംശയങ്ങൾക്കും ഉത്തരം നൽകി. ജലസമ്പത്തിന്റെ പ്രാധാന്യവും കേരളത്തിന്റെ ജൈവപ്രത്യകതയും വിവരിക്കുന്നതായിരുന്നു ഡോ.സിഎൻ.ജോയി നയിച്ച ജല സംരക്ഷണ സെമിനാർ. മണ്ണിന്റെ പ്രത്യേകതയും മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന മഴയും കേരളത്തിലെ മഴയുടെ ലഭ്യതയും അറിഞ്ഞുള്ള ജീവിതം അനിവാര്യമാണെന്നും സി.എം.ജോയി വ്യക്തമാക്കി.
മാലിന്യ സംസ്കരണ വിഷയത്തിൽ ഓരോ വ്യക്തിയും പാലിക്കേണ്ട കർത്തവ്യങ്ങളെ പെലിക്കൻ ബയോ ടെക് മേധാവി ഡോ.സി.എൻ.മനോജ് ചൂണ്ടിക്കാട്ടി. മാലിന്യ നിർമ്മാർജ്ജനത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്ന വിവരങ്ങൾ വീഗാലാണ്ട് ഡെവലപ്പ്മെന്റ് ചീഫ് മാനേജർ ഗിരി.എസ്.നായർ വിശദീകരിച്ചു.
പനങ്ങാട് വി എച്ച് എസ്എസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യങ്ങളെ തൊട്ടറിയുന്നതിന്റെ മഹത്വം വിശദീകരിച്ച സെമിനാറിൽ ഡിആർഡിഒ മുൻ ശാസ്ത്രജ്ഞൻ ഡോ.ഹരീഷ് കുട്ടികളുമായി സംവദിച്ചു.
വനിതാ സെമിനാർ ജയ്ൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജെ.ലത നിർവ്വഹിച്ചു. പര്യാവരണം നാരിശക്തി വിഭാഗം സംസ്ഥാന പ്രമുഖ മേജർ അമ്പിളി ലാൽകൃഷ്ണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പര്യാവരൺ നാരിശക്തി ജില്ലാ അധ്യക്ഷ ഉഷ ഷെനോയ് ആശംസകൾ നേർന്നു.
സമാപന പരിപാടിയിൽ ഗ്രീൻ ട്രാൻസ്പോർട്ട് വിഷയത്തിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ജനറൽ മാനേജർ നീരേഷ് മെട്രോ റെയിലും ബോട്ട് ഗതാഗതവും നൽകുന്ന പാരിസ്ഥിതിക സുരക്ഷ വിശദമാക്കി. ഇലട്രിക് ഓട്ടോയും സൈക്കിളുകളും പൊതുജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നഗരത്തിലെ പൊതു ഗതാഗതം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ആർടിഒ അനന്തകൃഷ്ണൻ വിശദീകരിച്ചു.
മണ്ണാറശാല നാഗ ക്ഷേത്രം നാഗദാസ് , ആമേട നാഗ ക്ഷേത്രം , പൊന്നക്കുടം കാവ് രാമചന്ദ്രൻ , ഇരിങ്ങോൾ കാവ് ഭാരവാഹികൾ എന്നിവരെ സെമിനാറിൽ ആദരിച്ചു. വന സംരക്ഷകരായ പുരുഷോത്തമ കമത്ത്, ട്രീ ആംബുലൻസ് അഡ്വ. ദീപു, ആനന്ദ് പള്ളൂരുത്തി സുരേഷ് വനമിത്ര എന്നിവരും ആദരവ് ഏറ്റുവാങ്ങി. മാലിന്യ സംസ്ക്കരണ രംഗത്ത് പ്ലാസ്റ്റിക് വിമുക്ത ഗൃഹം സൃഷ്ടിച്ച ശങ്കരൻ മൂസത്, ജല സംരക്ഷകരായ ആന്റോജി ചെല്ലാനം, അബ്ദുക്ക അരീക്കോട് എന്നിവരെ ആദരിച്ചു. ഇവർക്കൊപ്പം ദേശീയ പരിസ്ഥിതി യുവ പാർലമെന്റ് സെമിനാരിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആഗ്നസ് ഫ്രാൻസിസ്, അഞ്ജു കൃഷ്ണ എന്നിവരും ആദരിക്കപ്പെട്ടു. സമാപന പരിപാടിയിൽ സൈക്ക്ളിംഗിലൂടെ കൂട്ടായ്മകൾ സൃഷ്ടിച്ച് മുന്നേറുന്ന വാസുദേവ റാവു, ലിബിൻ, പച്ചാളം ക്വീൻസ് വാൽക്വേ സൈക്ക്ളിംഗ് ടീം അംഗങ്ങൾ എന്നിവരും ആദരിക്കപ്പെട്ടു.
പര്യാവരൺ സംരക്ഷണ വിഭാഗം സംയോജകരായ ടി. എസ്. നാരായണൻ, രാജേഷ് ചന്ദ്രൻ, മഞ്ജിത് മധുസൂദനൻ, സേതുനാഥ് മലയാലപ്പുഴ, സുരേഷ് വനമിത്ര, ഉണ്ണികൃഷ്ണൻ, എസ്.സുരേഷ്, വിവേക്, ബിജു മംഗലത്ത്, അജയ് ബി മേനോൻ എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.
Comments