ദുബായ്: വൺ ബില്യൺ മീൽസ് പദ്ധതി റംസാന് ശേഷവും തുടരാൻ തീരുമാനം. ലോകത്തെ വിവിധയിടങ്ങളിൽ ഭക്ഷണമില്ലാതെ കഷ്ടതയനുഭവിക്കുന്നവരുടെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ ദുബായിൽ ആരംഭിച്ച വൺ ബില്യൺ മീൽസ് പദ്ധതി റംസാൻ കഴിഞ്ഞാലും തുടരാൻ തീരുമാനം. ദുബായ് ഭരണാധികാരിയുടെ ജീവ കാരുണ്യ പദ്ധതിയിൽ പ്രധാനപ്പെട്ട പദ്ധതിയാണ് വൺ ബില്യൺ മീൽസ്. പ്രതിദിനം ഒരു ദിർഹംവെച്ച് ഒരു മാസത്തേക്ക് പദ്ധതിയിലേക്ക് എല്ലാവർക്കും സഹായം നൽകാവുന്ന പദ്ധതി നിരവധി പേരെ സേവന രംഗത്തേക്ക് ആകർഷിക്കുന്നതായി ഭരണകൂടം അറിയിച്ചു.
അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവകാരുണ്യപദ്ധതിയിൽ വിശുദ്ധ റംസാനിൽ മാത്രമായി 80 കോടി പേർക്ക് ഭക്ഷണമെത്തിക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതിൽ പങ്കാളികളാകാം. പുണ്യമാസത്തിലെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഫുഡ് ബാങ്കിങ് റീജണൽ നെറ്റ് വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ്, ആവശ്യം കൂടുതലുള്ള രാജ്യങ്ങളിലെ സംഘടനകൾ എന്നിവയുടെ സഹ കരണത്തോടെയാണ് ഭക്ഷണപ്പൊതികൾ വിതരണംചെയ്യുക.
കുറഞ്ഞ വരുമാനത്തിലുള്ള കുടുംബങ്ങൾ, അഭയാർഥികൾ, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ മൂലമോ, ആഭ്യന്തര കലാപങ്ങൾ മൂലമോ ജീവിതസാഹചര്യം നഷ്ടമായവർ എന്നിവർക്കെല്ലാം സഹായം എത്തിക്കും. വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാം. മേഖലയിലെ ഏറ്റവും വിപുലമായ ഭക്ഷണ വിതരണ പദ്ധതികളിൽ ഒന്നാണിത്. ഒരു ദിർഹം നൽകി ആർക്കും പദ്ധതിയുടെ ഭാഗമാകാം. പ്രതിമാസമോ അല്ലെങ്കിൽ ഒറ്റത്തവണയായോ ഓൺലൈനായി സംഭാവനകൾ അയയ്ക്കാം. ഭക്ഷണപ്പൊതികളായും സ്മാർട്ട് വൗച്ചറുകളായുമാണ് ആളുകളിലേക്ക് ഇതെത്തിക്കുക. വിശ ദാംശങ്ങൾ വൺ ബില്യൺ മീൽസ് കാമ്പയിൻ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
Comments