ശ്രീനഗർ: ജമ്മുകശ്മീർ ജനതയെ നെഞ്ചോട് ചേർക്കാൻ വിനോദ സഞ്ചാരികൾ ഒഴുകുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറ്റവുമധികം വിനോദസഞ്ചാരികളാണ് കൊടുംശൈത്യം കുറഞ്ഞതോടെ കശ്മീരിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിമനോഹരങ്ങളായ തടാകങ്ങളും ടുലിപ് പൂക്കൾ നിറഞ്ഞ താഴ്വരകളും കൃഷിയിടങ്ങളും കാണാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ കൂടുതലായി എത്തുകയാണെന്നും വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. രണ്ടു ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജമ്മുകശ്മീരിലെത്തിയിരിക്കുന്നത്.
ജമ്മുകശ്മീരിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന് ടുലിപ് പൂക്കളുടെ ഉദ്യാനമാണ്. ഏഷ്യയിലെ ഏറ്റവും വിശാലമായ ഉദ്യാനമാണ് ജമ്മുകശ്മീരിലേത്. ഇത്തവണ പത്തരലക്ഷം പൂക്കളാണ് വിരിഞ്ഞത്. സബർവാൻ മലനിരകളുടെ താഴ്വരയിലാണ് ടുലിപ് വിരിഞ്ഞ് നിൽക്കുന്നത്. വിവിധ നിറത്തിലെ ടുലിപ് പൂക്കൾ വിദേശത്തേയ്ക്ക് വൻതോതിലാണ് ജമ്മുകശ്മീരിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.
കൊറോണ കാലത്തെ എല്ലാ മാന്ദ്യതകളും പരിഹരിക്കാൻ നിലവിലെ വിനോദ സഞ്ചാരത്തിലുണ്ടായ വർദ്ധന ഒരു പരിധിവരെ സഹായിക്കുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്. വരുമാനത്തിലും ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഭീകരാക്രമണങ്ങൾ ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജമ്മുകശ്മീരിലേയ്ക്ക് വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുകയാണ്.
Comments