ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്കർ ഭീകരനെ വകവരുത്തി സൈന്യം. ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ നിസാർ ദാറിനെയാണ് സൈന്യം വധിച്ചത്. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണെന്ന് കശ്മീർ ഐജി അറിയിച്ചു.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സിർഹാമ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ കമാൻഡറിനെ വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കുൽഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇവിടെ ഒരു ജെയ്ഷെ ഭീകരൻ പോലീസിന്റെ പിടിയിലാണ്.
അനന്ത്നാഗിലെ സിർഹാമയിൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കശ്മീരിലെ വിവിധയിടങ്ങളിൽ ഒരേസമയം ഏറ്റുമുട്ടൽ ആരംഭിച്ചത്.
പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ഇറങ്ങിയത് ഏറ്റുമുട്ടലുകളിൽ കലാശിക്കുകയായിരുന്നു. പ്രദേശം മുഴുവൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച പുൽവാമയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ അൽ-ഖ്വായ്ദ, ലഷ്കർ ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.
Comments