കണ്ണൂർ: സിപിഎം 23 ാം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെയാണ് തെളിവെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറിൽ പങ്കെടുക്കുന്നത് തന്റെ കടമയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളത്തിലായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നും ഇന്ത്യയിലെ ഉരുക്കുമനുഷ്യരിൽ ഒരാളാണ് പിണറായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിലുടനീളം മുഖ്യമന്ത്രിയെ പുകഴ്‌ത്തിയായിരുന്നു അദ്ദേഹം പ്രവർത്തകരെ കയ്യിലെടുത്തത്. ഭരണത്തിൽ പിണറായി ആണ് തനിക്ക് വഴികാട്ടിയെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാർട്ടിയുടെ നേതാവായിട്ടോ അല്ല സെമിനാറിൽ പങ്കെടുക്കുന്നതെന്നും നിങ്ങളിലൊരാളായാണ് വേദിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ എന്നത് വീര്യത്തിന്റെ വിളനിലം എന്ന് പറയേണ്ട നാടാണ്. ത്യാഗത്തിന്റെ ഭൂമിയാണീ നാട്. കമ്യൂണിസ്റ്റ് നേതാക്കൾ ജീവത്യാഗം ചെയ്ത സ്ഥലമാണ് കണ്ണൂരെന്ന് അദ്ദേഹം പറഞ്ഞു..
സ്റ്റാലിന്റെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ പിണറായി വാഴ്‌ത്തിനാണോ സിപിഎം സെമിനാർ സംഘടിപ്പിച്ചത് എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. നേരത്തെ കെവി തോമസും പിണറായിയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. പുകഴ്‌ത്താൻ പുറത്ത് നിന്നും ആളെ ഇറക്കി തുടങ്ങി എന്ന രീതിയിലാണ് ചർച്ച പൊടിപൊടിക്കുന്നത്.
Comments