ന്യൂഡൽഹി : തങ്ങളുടെ ആശയങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ ജീവനെടുക്കുമെന്ന ഭീഷണി സന്ദേശവുമായി പോപ്പുലർ ഫ്രണ്ട് . പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിനെതിരെ പരാതി നൽകിയെന്ന പേരിൽ സൂഫി ഇസ്ലാമിക് ബോർഡിനെതിരെയാണ് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി.
ഏപ്രിൽ 7 ന് രാത്രി 11.15 ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു ട്വീറ്റ് ലഭിച്ചതായി സൂഫി ഇസ്ലാമിക് ബോർഡ് പറഞ്ഞു. “മുസ്ലിംകൾക്കെതിരായ ഹിന്ദുത്വ-ബ്രാഹ്മണ മേധാവിത്വ ഫാസിസത്തിനൊപ്പം നിൽക്കുന്ന നിങ്ങൾ കാഫിറുകളാണ് “ ഇത്തരത്തിലാണ് ഒരു ട്വീറ്റ്.
ഈ ട്വീറ്റിനൊപ്പം മറ്റ് ചില ട്വീറ്റുകളും ടാഗ് ചെയ്തിട്ടുണ്ട്. ട്വീറ്റുകളിലൊന്നിൽ, ഒരു കത്തിന്റെ പകർപ്പും ഉണ്ടായിരുന്നു. ‘ നിരോധനങ്ങൾ അവഗണിച്ച് ഒരു വിപ്ലവ സൈന്യമായി പുനഃസംഘടിപ്പിക്കുക… വരാനിരിക്കുന്ന ആഭ്യന്തരയുദ്ധത്തിൽ @sufiboard ഇന്ത്യൻ മുസ്ലീങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ അവരെ കാഫിർമാരായി കണക്കാക്കുകയും സൈനികമായി തുലയ്ക്കുകയും ചെയ്യും ‘ എന്നാണ് അതിൽ പറയുന്നത്.
ഇന്ത്യൻ ഭരണകൂടത്തിനെതിരായ ജിഹാദ് ഭൂമിയിലെ എല്ലാ മുസ്ലീങ്ങളുടെയും അവകാശമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ അണിനിരക്കുന്നത് കാണുന്നത് പോസിറ്റീവ് ആണെന്നും കത്തിൽ പറയുന്നു . ‘ അടിച്ചമർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കും അതുപോലെ തന്നെ അടിച്ചമർത്തൽ നടപ്പിലാക്കുന്ന സൈനികർക്കും പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ കലാപവും അട്ടിമറിയും ചാരവൃത്തിയും നടത്താൻ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഇസ്ലാമികമായി നിയമപരമായ അവകാശമുണ്ട്.‘
ഖുറാനിലെ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള, പോപ്പുലർ ഫ്രണ്ടിന്റെ കത്തിൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, അവർ ഇസ്ലാമിന്റെയും മുസ്ലീങ്ങളുടെയും ശത്രുക്കളെ സൈനികമായോ അല്ലെങ്കിൽ പ്രചാരണത്തിലൂടെയോ സഹായിക്കുകയാണെങ്കിൽ, അവരെ കപടവിശ്വാസി അല്ലെങ്കിൽ കാഫീർ (അമുസ്ലിം) ആയി കണക്കാക്കാം എന്നും പറയുന്നു.
ഇന്ത്യയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതിനാൽ ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതുവരെ തങ്ങൾ പ്രക്ഷോഭം നിർത്തില്ലെന്ന് സൂഫി ഇസ്ലാമിക് ബോർഡ് ദേശീയ പ്രസിഡന്റ് മൻസൂർ ഖാൻ പറഞ്ഞിരുന്നു.
Comments