തിരുവനന്തപുരം:കോൺഗ്രസ് സഹകരണമുള്ള തമിഴ്നാട് മോഡൽ സഖ്യം ദേശീയതലത്തിലുമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. തമിഴ്നാട് മോഡൽ നടപ്പാക്കുമ്പോൾ സ്റ്റാലിൻ ആയിരിക്കുമോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റേത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് അദ്ദേഹം പരിഹസിച്ചു.
വി മുരളീധരന്റെ വാക്കുകളിലേക്ക്. കേരളത്തിന് പുറത്ത് എവിടേയും ഇല്ലാത്ത ഒരു പാർട്ടിയാണ് കേന്ദ്രഭരണത്തെ കുറിച്ച് മലർപ്പൊടിക്കാരന്റെ സ്വപ്നം കാണുന്നത്. ഈ സ്വപ്നം ആദ്യമായിട്ട് കാണുന്നതല്ലെന്നും 2019 ൽ ഇതേ പോലെ സ്വപ്നം കണ്ട ആൾക്കാർ 2014 ഉം ഇതേ പോലെ സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ മാദ്ധ്യമ പ്രവർത്തകരുടേയും മറ്റുള്ളവരുടേയും സഹായത്തോട് കൂടിയാണ് കുറച്ച് ജനങ്ങളിലേക്ക് മാത്രമെങ്കിലും സ്വപ്നമെത്തിയത്.
ഇന്ത്യയിലെ മറ്റെവിടേയും ഉള്ള ജനങ്ങളെ ഈ മലർപൊടിക്കാരന്റെ സ്വപ്നം സ്വാധീനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും എല്ലാവരും ചേർന്ന് ബിജെപി. എതിർത്തു. എന്നിട്ട് എന്തു സംഭവിച്ചവെന്ന് അദ്ദേഹം ചോദിച്ചു.തമിഴ്നാട് മോഡൽ നടപ്പാക്കുമ്പോൾ സ്റ്റാലിൻ ആയിരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയിട്ട് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് പ്രഖ്യാപനം നടത്തട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരുടെ നേതൃത്വത്തിലാണ് നരേന്ദ്രമോദിയെ നേരിടാൻ പോകുന്നതെന്ന് അറിയാൻ കഴിയുമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. യെച്ചൂരി പറഞ്ഞത് ഏറ്റവും നല്ല മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നാണ്.ഇനി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചാൽ കൂടുതൽ കൃത്യത വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് സംസ്ഥാനങ്ങളുടെ ഖജനാവിൽ നിന്ന് ഇത്രയും പണം ചിലവാക്കി നരേന്ദ്രമോദിയെ ചീത്തവിളിക്കാൻ സെമിനാർ നടത്തിയ സമയത്ത്, ആ മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെ താമസിക്കുന്ന മനുഷ്യരുടെ ആശങ്ക തമിഴ്നാട് മുഖ്യമന്ത്രിയോട് പിണറായി വിജയൻ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments