കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് കേരള ഗാന്ധി കെ.കേളപ്പൻ നയിച്ച ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സ്മരണ ഇന്ന് കോഴിക്കോട് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുതലക്കുളം മൈതാനത്താണ് പരിപാടി.
1930 ഏപ്രിൽ 13ന് ആയിരുന്നു കോഴിക്കോട് നിന്ന് പയ്യന്നൂർ ഉളിയത്തുകടവ് കടപ്പുറത്തേക്ക് ഉപ്പുസത്യഗ്രഹയാത്ര നടത്തിയത്. ആ യാത്രയുടെ സ്മരണയിൽ കെ.കേളപ്പന്റെ അർയ പ്രതിമയും വഹിച്ച് കേരളത്തെ വീണ്ടെടുക്കാൻ കേളപ്പജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര.
കേളപ്പജിക്കൊപ്പം ഉപ്പുസത്യഗ്രഹയാത്രയിൽ പങ്കെടുത്ത 32സമരഭടൻമാരെ അനുസ്മരിച്ച് സമൂഹത്തിന്റെ വിവിധമേഖലകളിലെ 32 പ്രതിഭകളുടെ സാന്നിധ്യം സ്മൃതിയാത്രയിൽ ഉണ്ടാകും. കോഴിക്കോട് മുതൽ പയ്യന്നൂർ വരെ 75 സമ്മേളനങ്ങൾ നടക്കും. വിഷുദിനത്തിൽ ഒതയോത്ത് വീട്ടിൽ വിഷുസദ്യ, ശേഷം കൊയപ്പള്ളി തറവാട് സന്ദർശിക്കും. മഹാത്മഗാന്ധി പ്രസംഗിച്ച പാക്കനാർ പുരത്ത് സ്വീകരണമൊരുക്കും.
നാളെയും മറ്റെന്നാളും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ സ്മൃതിയാത്ര പ്രയാണം നടത്തും. 12ന് വൈകീട്ട് 5.30ന് കോന്നാട് കെ.പി.കേശവമേനോൻ സ്മൃതി കുടീരത്തിൽ സ്വാതന്ത്ര്യസ്മൃതി ജ്യോതിസംഗമം നടക്കും. 17ന് മാഹിയിലെ പൊതുസമ്മേളനം പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ എട്ടരയോടെ തളിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന സ്മൃതിയാത്ര 23ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധിമൈതാനത്തു സമാപിക്കും. ഉളിയത്തുകടവിൽ ഉപ്പുകുറുക്കൽ പുനരാവിഷ്കരിച്ച ശേഷം ഗാന്ധിപാർക്കിൽ സമാപന സമ്മേളനം നടക്കും. പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ, കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുക്കും.
Comments