കണ്ണൂർ: വിവാദമായ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സിപിഎം പാർട്ടി കോൺഗ്രസും അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ 23 ാം പാർട്ടി കോൺഗ്രസിന്റെ സമാപന വേദിയിൽ നാടകീയമായിട്ടായിരുന്നു പിണറായിയുടെ വാക്കുകൾ. പദ്ധതിയുമായി ധൈര്യമായി മുന്നോട്ടുപോകൂവെന്നാണ് പാർട്ടി കോൺഗ്രസും തന്നോട് പറഞ്ഞതെന്നായിരുന്നു പിണറായിയുടെ വാക്കുകൾ.
മഹാരാഷ്‌ട്രയിൽ അതിവേഗ പാതയെ എതിർക്കുന്ന സിപിഎം കേരളത്തിൽ കെ റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്നതിലെ ഇരട്ടത്താപ്പ് നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ബംഗാളിൽ നിന്നുളള പ്രതിനിധികളും മഹാരാഷ്‌ട്രയിൽ നിന്നുളളവരും അടക്കം പദ്ധതിക്ക് അനുകൂലമായിട്ടല്ല നിലകൊണ്ടത്. ഇത്തരം പദ്ധതികൾക്ക് വേണ്ടി ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ ബംഗാൾ പ്രതിനിധികൾ മുന്നറിയിപ്പും നൽകിയിരുന്നു. അതുകൊണ്ടു തന്നെ പാർട്ടി കോൺഗ്രസിന്റെ പൊതുനിലപാട് എന്തായിരിക്കുമെന്ന് സംസ്ഥാനം കാത്തിരിക്കുകയായിരുന്നു. എന്നാൽ പാർട്ടി ഒന്നാകെ ഒപ്പമുണ്ടെന്ന സന്ദേശം അണികൾക്ക് നൽകാൻ വേണ്ടി കൂടിയാണ് പിണറായി നേരിട്ട് സമാപന വേദിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇവിടെ എൽഡിഎഫിന്റെ കാലത്ത് ഒന്നും നടക്കാൻ പാടില്ലെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധത വലിയ തോതിൽ ഇപ്പോഴും പ്രകടിപ്പിക്കുന്ന ശക്തികളാണ് പദ്ധതിക്കെതിരായി നിലകൊളളുന്നതെന്ന് പിണറായി ആരോപിച്ചു. അവരെ വിശ്വസിക്കുന്ന ജനങ്ങൾ മാറി. ജനങ്ങൾക്ക് ശരിയായ രീതിയിൽ കാര്യങ്ങൾ തിരിച്ചറിയാനും കഴിയുന്നുണ്ട്.
ആകാവുന്നത്ര തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ ജോലി. സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തരം ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സമ്മേളനമായിട്ടാണ് കണ്ണൂർ സമ്മേളനം മാറിയതെന്നും പിണറായി പറഞ്ഞു.
വികസനം തെറ്റായ രീതിയാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. കേരളം എൽഡിഎഫിന്റെ കാലത്ത് മുന്നോട്ടുപോകാൻ പാടില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. ദേശീയപാതാ വികസനം കേരളത്തിൽ നല്ല രീതിയിൽ നടക്കുകയാണ്. അത് കാണുന്ന ഏതൊരാൾക്കും വല്ലാത്ത കുളിർമ അനുഭവപ്പെടുന്നതാണ്. കാരണം ഇത് ഇവിടെ നടക്കില്ലെന്നാണ് കരുതിയത്. ഇത് പ്രാവർത്തികമാക്കുന്നതിന് വേണ്ടി എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമം തെറ്റായി പോയോയെന്നും പിണറായി ചോദിച്ചു. മുൻ സർക്കാർ ചെയ്തിരുന്നെങ്കിൽ 5000 കോടി രൂപ ചെലവഴിക്കേണ്ടി വരില്ലായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
Comments