വടകര: പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ തപാൽ വകുപ്പിന്റെ ഹർജി. മന്ത്രിക്കും ഡിവെെഎഫ്ഐ നേതാവ് എ പി പ്രജിത്ത് ഉൾപ്പെടെയുള്ള പന്ത്രണ്ട് പ്രവർത്തകർക്കെതിരെയുമാണ് തപാൽ വകുപ്പ് ഹർജി നൽകിയത്. 2011ൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ വടകര ഹെഡ്പോസ്റ്റ് ഓഫീസിലെ ഉപകരണങ്ങൾ തല്ലിതകർത്ത സംഭവത്തിലാണ് തപാൽ വകുപ്പിന്റെ നടപടി.
പെട്രോളിയം വില വർദ്ധനവിനെതിരെയാണ് 2011 ജനുവരി 19ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വടകര ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിൽ ഓഫീസിലെ ഉപകരണങ്ങളും മുൻ വശത്തെ ഗ്ലാസുകളും അടിച്ചു തകർത്തു. ഇതിന് പുറമെ എച്ച്‌സിഎൽ കിയോസ് മിഷീൻ, ബോർഡുകൾ, ടെലിഫോൺ, ജനാല ഗ്ലാസുകൾ മുതലായവയും അക്രമികൾ തകർത്തിരുന്നു. സംഭവത്തിൽ തപാൽ വകുപ്പിന് നഷ്ടപരിഹാരം നൽകാൻ 2014 ൽ കോടതി വിധിവന്നിരുന്നു.
തുടർന്ന് ഡിവൈഎഫ്ഐ മേൽക്കോടതിയെ സമീപിച്ചെങ്കിലും 2017 ൽ കോടതി അപ്പീൽ തള്ളി. കോടതി വിധി പ്രകാരം പണമടക്കാൻ മന്ത്രി ഉൾപ്പെടെയുള്ളവർ തയ്യാറാകാത്തതിനെ തുടർന്നാണ് തപാൽ വകുപ്പ് ഹർജി നൽകിയിരിക്കുന്നത്. വിധി വന്ന് അഞ്ച് വർഷം പിന്നിട്ടിട്ടും പണമടക്കാത്തതിനാൽ വിധി കാലയളവ് മുതൽ 18 ശതമാനം പലിശയടക്കം ഈടാക്കി, പ്രതികളെ തടവിൽ പാർപ്പിച്ച് നഷ്ടമടക്കം 3,80,943 രൂപ ഈടാക്കിത്തരണമെന്നാണ് തപാൽ വകുപ്പ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതിനിടെ മുഹമ്മദ് റിയാസ് മന്ത്രിയായ സാഹചര്യത്തിൽ വിധി നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
Comments