ലക്നൗ: ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കരുത്തുകാട്ടി ബിജെപി. ഒഴിവുവന്ന 36 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ 33 ലും പാർട്ടി വിജയിച്ചു. ഭരണതുടർച്ച നേടി ചരിത്രം കുറിച്ച ബിജെപിക്ക് ഇരട്ടിമധുരമായി എംഎൽസി വിജയം.
ഒൻപത് സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഈ ഫലത്തോടെ ഇരുസഭകളിലും ബിജെപിക്ക് മേധാവിത്വം ലഭിക്കും. നിലവിൽ ബിജെപിക്ക് 34 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളാണ് ഉള്ളത്. സമാജ് വാദി പാർട്ടിക്ക് 17 പേരും ബിഎസ്പിക്ക് നാല് പേരും. പതിറ്റാണ്ടുകൾക്കിടെ ആദ്യമായിട്ടാണ് ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ എംഎൽസിയിലും ഭൂരിപക്ഷം കൈയ്യാളുന്നത്. സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
100 സീറ്റുകളാണ് യുപി എംഎൽസിയിൽ ഉളളത്. ഇതിൽ ഒഴിവ് വന്ന 36 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1.20 ലക്ഷം വരുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളിൽ 98 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. ഏപ്രിൽ 9 നായിരുന്നു വോട്ടെടുപ്പ്. ആറ് വർഷമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി.
പ്രതാപ്ഗഢ്, വാരണാസി, അസംഗഢ്-മോ എന്നീ എംഎൽസി സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നഷ്ടമായത്. വാരണാസിയിൽ 1998 മുതൽ ഈ സീറ്റ് കൈവശം വെച്ചിരിക്കുന്ന മാഫിയ തലവൻ ബ്രിജേഷ് സിംഗിന്റെ ഭാര്യയാണ് വിജയിച്ചത്. അന്നപൂർണ സിംഗിന് 4234 വോ്ട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ എസ്പി സ്ഥാനാർത്ഥിക്ക് 345 വോട്ടുകളാണ് ലഭിച്ചത്. ജയിലിൽ കഴിയുന്ന ബ്രിജേഷ് സിംഗിന്റെ കുടുംബത്തിന് ഈ മേഖലയിൽ ശക്തമായ സ്വാധീനമാണുളളത്.
അസംഗഢ് മോയിലും പ്രതാപ്ഗഢിലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
Comments