മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കസ്റ്റഡിയിലുള്ള മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2002 പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിലാണ് നവാബ് മാലിക്.
മാലികിന്റെ സോളിഡസ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള സ്വത്തുക്കളും, കുർളയിലെ ഗോവാല കോമ്പൗണ്ട്, മുംബൈയിലെ കുർള വെസ്റ്റിലെ ഒരു വാണിജ്യ യൂണിറ്റ്, കുർള വെസ്റ്റിലെ തന്നെ മൂന്ന് ഫ്ളാറ്റുകൾ, മുംബൈ ബാന്ദ്ര വെസ്റ്റിലെ രണ്ട് ഫ്ളാറ്റുകൾ എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. മാലിക് കുടുംബാംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
അതേസമയം, കേസിൽ ജയിൽ മോചിതനാക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും. മാലിക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിലിനോട് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി പ്രത്യേക പിഎംഎൽഎ കോടതി നീട്ടിയിരുന്നു. ഏപ്രിൽ 18 വരെ മാലിക് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്നാണ് കോടതി അറിയിച്ചത്. ഫെബ്രുവരി 23നാണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാവൂദിന്റെ കൂട്ടാളികളുമായി മാലിക്കിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Comments