ന്യൂഡൽഹി : ഇന്ത്യയിൽ വരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം ആവശ്യപ്പെട്ട് പാക് അധീന കശ്മീർ സ്വദേശിനി. കൂട്ടബലാത്സംഗത്തിനിരയായ ഫാത്തിമ കഴിഞ്ഞ ഏഴു വർഷമായി നീതിയ്ക്കായുള്ള പോരാട്ടത്തിലാണ് .
തന്റെ മക്കൾക്കും തനിക്കും ഒരു വീടും സുരക്ഷയും വേണമെന്നാണ് ഫാത്തിമ താഹിർ നരേന്ദ്രമോദിയോട് വീഡിയോയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . പാക് അധീന കശ്മീരിൽ തനിക്ക് നീതി ലഭിക്കുക പ്രയാസമാണെന്നും അവിടെയുള്ള പോലീസും, രാഷ്ട്രീയക്കാരും തന്റെ കുടുംബത്തെ കൊല്ലാൻ ശ്രമിക്കുകയാണെന്നും ഫാത്തിമ പറഞ്ഞു.
അസ്ലാമു അലൈക്കും! ഞാൻ പാക് അധീന കശ്മീരിൽ നിന്നാണ്. എന്റെ കേസ് കൂട്ടബലാത്സംഗം, ബ്ലാക്ക്മെയിലിംഗ് എന്നിവയാണ്. കഴിഞ്ഞ ഏഴ് വർഷമായി നീതിക്കുവേണ്ടി പോരാടുന്ന കൂട്ടബലാത്സംഗത്തിന് ഇരയായവളാണ് ഞാൻ. ഇവിടുത്തെ പോലീസും സർക്കാരും ജുഡീഷ്യറിയും എനിക്ക് നീതി നൽകിയിട്ടില്ല. അതിനാൽ, ഈ വീഡിയോയിലൂടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങളെ ആ രാജ്യത്തിലേക്ക് വരാൻ അനുവദിക്കണമെന്ന് അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കുട്ടികളുടെ ജീവൻ അപകടത്തിലാണ്. പാകിസ്താനിലെ പ്രാദേശിക പോലീസിനും മുതിർന്ന രാഷ്ട്രീയ നേതാവുമായ ചൗധരി താരിഖ് ഫാറൂഖിനും എപ്പോൾ വേണമെങ്കിലും എന്നെയും മക്കളെയും ഭർത്താവിനെയും കൊല്ലാൻ കഴിയും. ഞങ്ങളെ ജമ്മു കശ്മീരിലേക്ക് വരാൻ അനുവദിക്കണമെന്ന് ഞാൻ പ്രധാനമന്ത്രി മോദി ജിയോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾക്കും സംരക്ഷണം തരൂ.”- ഫാത്തിമ വീഡിയോയിൽ പറയുന്നു.
ഏഴ് വർഷം മുമ്പ് ഹാറൂൺ റഷീദ്, മാമൂൺ റഷീദ്, ജമീൽ ഷാഫി, വഖാസ് അഷ്റഫ്, സനം ഹാറൂൺ എന്നിവരും മറ്റ് മൂന്ന് പേരും ചേർന്നാണ് ഫാത്തിമയെ പീഡനത്തിനിരയാക്കിയത് . അന്നുമുതൽ അവർ നീതിക്കുവേണ്ടി പോരാടുകയാണ് . പാക് അധീന കശ്മീരിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്ക് ഫാത്തിമ കത്തയച്ചെങ്കിലും വിവാഹിതയായ സ്ത്രീയാണെന്ന കാരണത്താൽ സഹായിച്ചില്ലെന്നും ഫാത്തിമ പറഞ്ഞു.
Comments