ശബരിമല: വിഷു പുലരിയെ വരവേൽക്കാൻ ശബരിമലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. ശ്രീകോവിലിനുള്ളിൽ അയ്യപ്പവിഗ്രഹത്തിന് മുന്നിലായി ഓട്ടുരുളിയിൽ കണി ദ്രവ്യങ്ങൾ തയ്യാറാക്കും. നാളെ പുലർച്ചെ നടതുറന്ന് പ്രത്യേക പൂജകൾക്ക് ശേഷം തീർത്ഥാടകർക്ക് വിഷുക്കണി ദർശിക്കാം. പുലർച്ചെ 4 മുതൽ 7 വരെ തീർത്ഥാടകർക്ക് കണി ദർശനം ഉണ്ടാവും.
തന്ത്രിയും മേൽശാന്തിയും ചേർന്ന് ദർശനത്തിനെത്തുന്നവർക്ക് വിഷുക്കൈനീട്ടം നൽകും. ഇന്നലെ പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാർമികത്വം വഹിച്ചു. മേട വിഷു പൂജയ്ക്കായി നട തുറന്ന ദിവസം മുതൽ വലിയ ഭക്തജന തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ശബരിമലയിൽ ദർശനത്തിനായി 26,800 പേർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്. നാളെ വിഷുക്കണി ദർശനത്തിന് 32,684 പേർ ബുക്ക് ചെയ്തിട്ടുണ്ട്
ബുക്കിങ് ഇല്ലാതെ ദർശനത്തിന് എത്തുന്ന മുഴുവൻ പേരെയും സ്പോട് രജിസ്ട്രേഷൻ വഴി ദർശനത്തിന് കടത്തി വിടണമെന്ന് നിർദ്ദേശമുണ്ട്. പൂജകൾ പൂർത്തിയാക്കി 18 ന് രാത്രി ക്ഷേത്ര നട അടയ്ക്കും. തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് വിശ്രമ കേന്ദ്രങ്ങളടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
Comments