കൊല്ലം: പുത്തൂരിൽ ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയ്ക്കും ഭാര്യയ്ക്കും മകനുമാണ് മർദ്ദനമേറ്റത്.കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയായ സുഗുണനും ഭാര്യ പ്രിയയും മകൻ അമലും തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ക്ഷേത്ര ദർശനത്തിനായി പോവുകയായിരുന്നു. അതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഓവർടേക്ക് ചെയ്തു പോയി.
ഓവർടേക്ക് ചെയ്ത് വാഹനം കടന്ന് പോയതിന് ശേഷം പ്രതികൾ പിന്നാലെ പിന്തുടർന്ന് കാറിലുള്ളവരെ അസഭ്യം പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തു. യുവാക്കൾ ബൈക്കിൽ കാറിനെ വട്ടം വെയ്ക്കുകയും ചെയ്തു.
തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ എസ്ഐ സുഗുണനെ പ്രതികൾ ആക്രമിച്ചു. ഇത് കണ്ട ഭാര്യയും മകനും സുഗുണനെ തടസ്സം പിടിക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് നേരേയും യുവാക്കൾ തിരിയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് പ്രതികളിലൊരാൾ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് എസ്ഐയുടെ മകൻ അമലിന്റെ തലയ്ക്ക് തുടർച്ചയായി അടിക്കുകയും തല പൊട്ടിക്കുകയുമായിരുന്നു.
Comments