തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. പ്രാപ്തിയില്ലെങ്കിൽ മാനേജ്മെന്റിനെ പിരിച്ചുവിടണം,പണി എടുപ്പിക്കാൻ മാത്രമാണ് മാനേജമെന്റിന് അറിയുകയുള്ളൂ എന്ന് കെഎസ്ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന് വിമർശിച്ചു.
ശമ്പളം നൽകാത്തതിനെ തുടർന്ന് സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹ വേദിയിൽ നിന്നാണ് കെഎസ്ആർടി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനമുയർന്നത്. കെഎസ്ആർടിസിയുടെ ചീഫ് ഓഫീസിന് മുമ്പിലാണ് സമരം.
ജീവൻ മരണ പോരാട്ടമാണ് സമരം. പണി എടുത്താൽ കൂലി കിട്ടണമെന്ന മിനിമം ന്യായമാണ് ഉന്നയിക്കുന്നതെന്നും പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സിഐടിയു നേതാക്കൾ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ നശിക്കാതെ കാത്തു സൂക്ഷിക്കേണ്ടത് എൽഡിഎഫിന്റെ ഉത്തരവാദിത്വമാണെന്നും പൊതു സമൂഹത്തിന്റെ ആവശ്യവുമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സർക്കാർ സബ്സിഡിയില്ലാതെ ആർടിസി കൾക്ക് മുന്നോട്ട് പോകാനാകില്ല.തൊഴിലാളികൾ പറയുന്നത് ഒന്നും കേൾക്കാൻ മാനേജ്മെന്റ് തയ്യാറല്ലെന്ന് സംഘടന ആരോപിച്ചു. സി എം ഡി എന്ന മൂന്നക്ഷരം വച്ചിരുന്നാൽ പോരെന്ന് സംഘടന ചൂണ്ടിക്കാട്ടി. സർക്കാർ നൽകുന്ന ഫണ്ടുകൾ വകമാറ്റുന്നു,പണിയെടുപ്പിക്കും കൂലി ചോദിച്ചാൽ കൈ മലർത്തുന്നു, ഒരുപയോഗവും ഇല്ലാതെ മൂന്നക്ഷരമുള്ള വാൽ പിടിപ്പിച്ച് നടക്കുന്ന മാനേജ്മെന്റ് എന്തിനാണെന്ന് സിഐടിയു ചോദിച്ചു.
കഴിവിലെങ്കിൽ ഒഴിഞ്ഞു പോകണം.ശമ്പളം മുടങ്ങിയതിന് ഉത്തരവാദി മാനേജ്മെന്റാണ്. കഴിഞ്ഞ മാസം 165 കോടി വരുമാനമായി കിട്ടിയത് മുഴുവൻ വകമാറ്റി ചെലവഴിച്ചെന്ന് സംഘടന ആരോപിച്ചു. കിട്ടുന്ന പണം ഫലപ്രദമായി മാനേജ്മെന്റ് വിനിയോഗിക്കുന്നില്ലെന്ന് സിഐടിയു കൂട്ടിച്ചേർത്തു.
ബസുകൾ ഡിപ്പോയിൽ വെറുതെയിട്ട് നശിപ്പിച്ച ശേഷം നന്നാക്കാനുള്ള പണം ജീവനക്കാർ വാങ്ങിയെടുക്കണമെന്നാണ് പറയുന്നത്. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞുവെന്ന് വകുപ്പ് മന്ത്രി പറഞ്ഞാലും തങ്ങൾ അംഗീകരിക്കില്ല. ശമ്പളം നൽകാതെ വണ്ടിയോടുമെന്ന് കരുതണ്ടെന്ന് സംഘടന വിമർശിച്ചു.
Comments