അമരാവതി: ആറ് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആന്ധപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ 12 പേർക്ക് പൊള്ളലേറ്റിരുന്നു. എലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടയാത്. ഇന്നലെ രാത്രിയോടെയാണ് തീ പടർന്നത്. നൈട്രിക് ആസിഡ് ചോർന്നതാണ് അപകടകാരണം.
‘ആന്ധ്രാപ്രദേശിലെ എലൂരിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ആറുപേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ’പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Pained by the loss of lives due to a mishap at a chemical unit in Eluru, Andhra Pradesh. Condolences to the bereaved families. May the injured recover quickly: PM @narendramodi
— PMO India (@PMOIndia) April 14, 2022
അപകടത്തെ തുടർന്ന് അഞ്ച് പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ചവരിൽ നാല് പേർ ബിഹാർ സ്വദേശികളാണ്. പരിക്കേറ്റവരെ നസ്വിദ് ടൗണിലെ സർക്കാർ ആശുപത്രിയിലും ഗിഫാർഡ് മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീപിടിത്തത്തിൽ ആന്ധപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും അനുശോചിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും, നിസാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്കും എസ്പിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് പൂർണ വൈദ്യസഹായം നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Comments