കോഴിക്കോട്: ഈ നാട്ടിലെ ഏത് പൗരനും ആർക്ക് വേണമെങ്കിലും വിഷുക്കൈനീട്ടം നൽകാനുള്ള അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ് ഗോപി എംപി ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി പോയത് വിഷുക്കൈനീട്ടം നൽകാനാണ്. അദ്ദേഹം ചെയ്തത് വളരെ നല്ല കാര്യവുമാണ്. തിരുവനന്തപുരത്തും തൃശൂരിലുമായി കുഞ്ഞുങ്ങൾക്കും വിദ്യാർത്ഥികൾക്കും അദ്ദേഹം കൈനീട്ടം നൽകി. സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്താണ് സുരേഷ് ഗോപി അതുചെയ്തത്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണിത്. കൈനീട്ടം നൽകുമ്പോൾ മുതിർന്നവരുടെ കാൽ തൊട്ട് വന്ദിക്കുക എന്നതും നാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനെ തെറ്റായി വ്യഖ്യാനിക്കുന്നത് മനോനില തെറ്റിയവർ മാത്രമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാർ കാണിക്കുന്ന ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമെതിരെ ശബ്ധമുയർത്താത്തവർ സുരേഷ് ഗോപിയിൽ കൈനീട്ടം നൽകിയതും അത് വാങ്ങിയവർ അദ്ദേഹത്തെ വന്ദിച്ചതുമാണ് പ്രശ്നമായി കണക്കാക്കുന്നത്. സുരേഷ് ഗോപി ചെയ്ത നല്ല കാര്യം ഇഷ്ടപ്പെടാത്തവരാണ് ഇതിനെതിരെ ബഹളമുണ്ടാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
വിഷുകൈനീട്ടം നൽകുന്നത് തടയാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ദേവസ്വത്തിന്റെ ക്ഷേത്രത്തിൽ ജോലിചെയ്യുന്ന ഒരു പൂജാരിക്ക് കൈനീട്ടം കൊടുക്കാൻ സുരേഷ് ഗോപിക്ക് അവകാശമുണ്ട്. അദ്ദേഹത്തിന് മാത്രമല്ല, ഈ നാട്ടിൽ ഏത് പൗരനും ആർക്ക് വേണമെങ്കിലും കൈനീട്ടം കൊടുക്കാനും കാൽതൊട്ട് വന്ദിക്കാനുമുള്ള അവകാശമുണ്ട്. അക്കാര്യത്തിൽ അപകാത ചൂണ്ടിക്കാൻ ഒന്നുമില്ലെന്നും ദേവസ്വം ബോർഡ് ഇല്ലാത്ത അധികാരങ്ങൾ കാണിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments