കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം വഴിമുട്ടുന്നു. തുടരന്വേഷണത്തിനായി കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചതോടെയാണ് പ്രതിസന്ധി നേരിട്ടത്. കേസിൽ കാവ്യാ മാധവനെയും, മറ്റ് നിരവധി സാക്ഷികളെയും ചോദ്യം ചെയ്യാനുണ്ട്.
തുടരന്വേഷണത്തിൽ നിർണായകമാകുന്ന വിവരങ്ങൾ നൽകാൻ കഴിയുന്ന പലരെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. കാവ്യാ മാധവൻ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. സാക്ഷിയായതിനാൽ ചോദ്യം ചെയ്യൽ ആലുവ പത്മസരോവരം വീട്ടിൽ മതിയെന്നാണ് കാവ്യ ആവശ്യപ്പെടുന്നത്. എന്നാൽ പ്രൊജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും, ശബ്ദ ഭാഗങ്ങൾ കേൾപ്പിച്ചും ചോദ്യം ചെയ്യേണ്ടതിനാൽ മറ്റൊരിടത്തേക്ക് മാറ്റാനാകില്ലെന്ന് അന്വേഷണ സംഘവും വ്യക്തമാക്കി.
ദിലീപിന്റെ സഹോദരൻ അനൂപും, സഹോദരി ഭർത്താവ് സുരാജും ഈ കേസിലെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് ആവശ്യം. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് നൽകിയിട്ടുണ്ട്. എന്നാൽ തുടരന്വേഷണം തന്നെ തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.പൊതു സമൂഹത്തിൽ പ്രതികളെയും, ബന്ധുക്കളെയും, ജുഡീഷ്യറിയെ പോലും അപമാനിക്കാനുള്ള നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എ സി ജി പി – എസ് ശ്രീജിത്തിനെതിരെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പ പരാതി നൽകിയിരിക്കുകയാണ് പ്രതിഭാഗം അഭിഭാഷകനായ ഫിലിപ്പ് ടി വർഗീസ്.
സാങ്കേതികമായി മാത്രമാണ് തുടരന്വേഷണ സമയപരിധി അവസാനിക്കുന്നതെന്നും ഡിജിറ്റൽ തെളിവുകളുടെ വിശകലനവും, തെളിവ് ശേഖരണവുമായി മുന്നോട്ടു പോകുന്നതിൽ തടസമില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
Comments