പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിന്റെ വധത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. സഞ്ജിത്തിന്റെ മരണ ശേഷം സമാധാന അന്തരീക്ഷം നിലനിർത്താനാണ് ബിജെപി ശ്രമിച്ചത്. സഞ്ജിത്തിന്റെ കാർ എങ്ങനെ പ്രതികൾക്ക് കിട്ടി എന്ന കാര്യം പോലീസാണ് അന്വേഷിക്കേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.
കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ സംഘടനകൾ ശ്രമിക്കുന്നത്. ജില്ലയിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. പ്രസ്തുത സംഭവത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.എം ഹരിദാസ് അറിയിച്ചു.
പാലക്കാട് എലപ്പുള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് കുത്തിയോട് സ്വദേശി സുബൈറാണ് (47) മരിച്ചത്. മസ്ജിദിൽ പ്രാർത്ഥനയ്ക്ക് ശേഷം മടങ്ങുന്നതിനിടെ സുബൈറിന് വെട്ടേൽക്കുകയായിരുന്നു.
Comments