പാലക്കാട്: ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് പ്രാഥമിക വിവരം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.
അക്രമങ്ങൾ ഉണ്ടാകുമെന്ന് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചില്ല. പോലീസിന്റെ പരാജയമാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. ഇന്നലെ നടന്ന സംഭവത്തിൽ ബിജെപിക്കോ, ആർഎസ്എസ്സിനോ പങ്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും എസ്ഡിപിഐ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനങ്ങൾ ഉണ്ടാക്കി. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
പാലക്കാട് മേലാമുറിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ശ്രീനിവാസന് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. ആക്രമണം ഉണ്ടായ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്.
മൂന്ന് വാഹനങ്ങളിൽ എത്തിയവരാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കടയിൽ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു. അഞ്ച് പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കുന്നുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Comments