കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ഉച്ചയ്ക്ക് 2 മണിയ്ക്ക് ആലുവ പോലീസ് ക്ലബിൽ ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. വധഗൂഡാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.
നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമായിരുന്നു സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവ് നശിപ്പിച്ചതെന്ന് സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.
വധഗൂഢാലോചന കേസിന്റെ ആരംഭം മുതൽ തന്നെ അന്വേഷണത്തോട് സായ്ശങ്കർ സഹകരിച്ചിരുന്നില്ല.കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നുൾപ്പെടെ ആരോപിച്ച് നിരന്തരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഉദ്യോഗസ്ഥർ ഇയാളുടെ കോഴിക്കോട്ടെ വീട്ടിൽ പരിശോധന നടത്തുകയും ഭാര്യയിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.
Comments