താനെ: ഭക്ഷണത്തിന്റെ പേരിൽ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിസങ്ങളിലായി നടന്നത് ഞെട്ടിക്കുന്ന രണ്ട് കൊലപാതകങ്ങൾ. ഭക്ഷണം വൈകിയതിന് ഭർത്താവിന്റെ പിതാവ് മരുമകളെ വെടിവെച്ച് കൊല്ലുകയും ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമാണ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന്റെ പേരിൽ ഭർത്താവ് 40 കാരിയായ ഭാര്യയെ കൊല്ലുകയായിരുന്നു. ഭാര്യ രാവിലെ ഉണ്ടാക്കി നൽകിയ കറിയിൽ ഉപ്പ് കൂടിയതിന് 46 കാരനായ നിലേഷ് ഘഘ്, നിർമ്മലയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
താനെ ജില്ലയിൽ തന്നെ വ്യാഴാഴ്ച നടന്നതും സമാനമായ സംഭവമായിരുന്നു. ചായ്ക്കൊപ്പം പ്രഭാത ഭക്ഷണം നൽകാൻ വൈകിയതിന് ഭർതൃപിതാവ് യുവതിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വയറ്റിൽ വെടിയേറ്റ 42കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 76കാരനായ കാശിനാഥ് പാണ്ഡുരംഗ് പട്ടീലാണ് കൊലപാതകം നടത്തിയത്. ഇയാളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments