പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് വ്യക്തമാക്കി എഫ്ഐആർ. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പോപ്പുലർഫ്രണ്ട് ഭീകരർ ശ്രീനിവാസിനെ ആക്രമിച്ചത്. കൊലപാതകം ആസൂത്രിതമാണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറ് പേരാണ് എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയത്. മാരകായുധങ്ങളും വാളുകളുമായി എത്തിയവരിൽ മൂന്ന് പേർ ശ്രീനിവാസിന്റെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ മരിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിലെ രാഷ്ട്രീയ വൈരം
തീർക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണമെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു ശ്രീനിവാസിനെ പോപ്പുലർഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം ശ്രീനിവാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഭൗതികദേഹം ബിജെപി നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് വിലാപയാത്രയായി സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകും. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വിലാപയാത്ര അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വിലാപയാത്ര നടത്തുമെന്ന ഉറച്ച നിലപാടിൽ ആണ് ബിജെപി.
Comments