പാലക്കാട് : രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് എന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലർഫ്രണ്ടിനോട് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാൻ ആകില്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമെന്ന നിലയിലാണ് ശ്രീനിവാസന്റെ മരണത്തെയും കാണുന്നത്. കേരളത്തിൽ പോപ്പുലർഫ്രണ്ടിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നു. സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചപ്പോൾ സർക്കാർ എതിർത്തു. വാദം കേൾക്കുമ്പോൾ പ്രതികളുടെ വാദം കൂടി കേൾക്കണം എന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ പറഞ്ഞത്. എന്ത് വിചിത്രമായ വാദമാണ് ഇതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലർഫ്രണ്ടിനെ സഹായിക്കുക എന്നത്. ഇതാണ് പോപ്പുലർഫ്രണ്ടിന് അരുംകൊലകൾ ചെയ്ത് കൂട്ടാൻ ഊർജ്ജം നൽകുന്നത്. പോലീസിന്റെ കൈകളിൽ വിലങ്ങ് വെച്ചിരിക്കുകയാണ്. ഭീകരാവാദ കേസുകൾ അന്വേഷിക്കുന്നകാര്യത്തിൽ കേരള പോലീസ് വളരെ പിന്നിലാണ്. സർക്കാർ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയിൽ ഉൾപ്പെടെ നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വിഷയം കേന്ദ്രസർക്കാരുമായി നിരന്തം ചർച്ച ചെയ്യുകയാണ്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തിൽ എത്തും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികളെ സർക്കാർ സഹായിക്കുന്നു. മറ്റൊരു സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ടിന് രാഷ്ട്രീയ സഹായം ഇല്ല.
സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് പിന്നീട് തീരുമാനിക്കും. അരുംകൊലകൾ ചെയ്തു കൂട്ടുന്ന മതഭീകര സംഘടനയുമായി ചേർന്ന് എന്ത് ചർച്ച ചെയ്യാനാണ്. ഒരു മേശയ്ക്ക് ചുറ്റും എങ്ങനെ ഇരിക്കാനാണ്. അതുകൊണ്ടുതന്നെ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂ.
ആർഎസ്എസിനേയും, എസ്ഡിപിഐയെയും ഒരേ തുലാസിൽ തൂക്കുന്നവരുണ്ട്. എസ്ഡിപിഐ രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടനയാണ്. രാജ്യത്തെ തകർക്കുന്ന സംഘടന. അത് മറക്കരുത്.
എല്ലായ്പ്പോഴും സമാധാനത്തിന്റെ കൂടെയാണ് ബിജെപി. ഇന്നും ആത്മസംയമനത്തോടെയാണ് നിൽക്കുന്നത്. എന്നാൽ അത് ദുർബലതയാണെന്ന് കണക്കാക്കി ബിജെപിയെ തുടർച്ചയായി ആക്രമിക്കുകയാണ് പോപ്പുലർഫ്രണ്ട് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments