കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനും, സഹോദരി ഭർത്താവ് സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11 ന് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇരുവരും സന്നദ്ധ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.
ഇരുവരും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഇവരെ നിരവധി തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചത്. സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാൻ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിരവധി തവണ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ എത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കാൻ മുന്നോട്ടുവന്നത്.
അതേസമയം കാവ്യയെ പതുക്കെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിൽ ആണ് ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാതിരുന്ന കാവ്യ വീട്ടിൽവെച്ച് ചോദ്യം ചെയ്താൽ മതിയെന്നും വ്യക്തമാക്കിയിരുന്നു. സാങ്കേതിക തെളിവിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യേണ്ടതിനാൽ വീട്ടിൽവെച്ച് മൊഴിയെടുക്കുക സാദ്ധ്യമല്ലെന്നാണ് ഇതിനോട് ക്രൈംബ്രാഞ്ച് പ്രതികരിച്ചത്. ഇതിന് പുറമേ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ചോദ്യം ചെയ്യൽ നീളുന്നത്.
Comments