മുംബൈ : മഹാരാഷ്ട്രയിൽ മസ്ജിദുകളിലെ ഉച്ചഭാഷിണി വിവാദവുമായി ബന്ധപ്പെട്ട സംഭവത്തിൽ പരസ്യമായി വധഭീഷണി മുഴക്കിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ കാണാനില്ല. പോപ്പുലർ ഫ്രണ്ട് മുംബ്ര അദ്ധ്യക്ഷൻ അബ്ദുൾ മാടിൻ ഷേഖാനിയെയാണ് കാണാതായത്. ഇയാൾക്ക് വേണ്ടി മുംബൈ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇതിനായി രണ്ട് പോലീസ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഷേഖാനി പരസ്യമായി വിവാദ പ്രസംഗം നടത്തിയത്. മസ്ജിദുകളിൽ ഉച്ചഭാഷിണി വെയ്ക്കുന്നതിനെ ചിലർ എതിർക്കുന്നുവെന്നാണ് ഷേഖാനി പറഞ്ഞത്. ഉച്ചഭാഷിണിയിൽ തൊടുന്നവരെ പോപ്പുലർ ഫ്രണ്ട് വെറുതെ വിടില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എംഎൻഎസ് നേതാവ് രാജ് താക്കറെയെ ലക്ഷ്യം വെച്ചായിരുന്നു ഷേഖാനിയുടെ ആക്രമണം.
മേയ് 3 നകം സംസ്ഥാനത്തെ എല്ല മസ്ജിദുകളിലെയും ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. മസ്ജിദുകളിൽ നിന്നുള്ള ശബ്ദം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കറെ ഇത് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ മുസ്ലീം പള്ളികൾക്ക് മുന്നിൽ ഉച്ചത്തിൽ ഹനുമാൻ ചാലിസ വെയ്ക്കുമെന്നും താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷേഖാനി വധഭീഷണി മുഴക്കിയത്.
Comments