ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ഹന്ദ്വാരയിലാണ് സംഭവം. ഇയാളുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും കണ്ടെടുത്തു.
ഹന്ദ്വാര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബഷീർ അഹമ്മദ് കുമാർ ആണ് അറസ്റ്റിലായത്. പോലീസും, രാഷ്ട്രീയ റൈഫിൾസും ചേർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത് സോനാമുളളയിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ ബഷീറിനെ കാണുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന അടുത്തേക്ക് ചെന്നപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സുരക്ഷാസേന പിന്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ചൈനീസ് പിസ്റ്റൽ ഉൾപ്പെടെയാണ് പിടികൂടിയിട്ടുള്ളത്. ചൈനീസ് പിസ്റ്റലിന് പുറമേ പിസ്റ്റൽ മാഗസിനുകൾ, 13 വെടിയുണ്ടകൾ, മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു. ചില രാജ്യവിരുദ്ധ രേഖകളും ബഷീറിന്റെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏത് ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ബഷീർ എന്ന് വ്യക്തമായിട്ടില്ല. ഇതിനായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്ത് വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്യാനുള്ള പദ്ധതിയായിരുന്ന ബഷീറിന്റേത് എന്നാണ് പോലീസ് സംശയിക്കുന്നത്.
അടുത്തിടെ ഹന്ദ്വാര മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി ബഷീർ പിടിയിലാകുന്നത്.
Comments