മോസ്കോ: ലോകരാജ്യങ്ങൾ അവരവരുടേതായ നിഗമനങ്ങളുമായി നീങ്ങുമ്പോൾ തുറമുഖ നഗരമായ മരിയൂപോൾ പടിച്ചെടുക്കുമെന്ന അന്ത്യശാസനവുമായി റഷ്യ നീങ്ങുകയാണ്. റഷ്യൻ പ്രതിരോധ വകുപ്പ് നേരിട്ടാണ് യുക്രെയ്ൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയി രിക്കുന്നത്. റഷ്യയുടെ യുദ്ധകപ്പലിന് മേൽ തങ്ങളാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടതിന് ശേഷം റഷ്യയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗികമായ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യയുടെ ഭീഷണിക്ക് മരിയൂപോൾ ഗവർണറുടെ മറുപടി ഇതുവരെ പുറത്തുവന്നിട്ടില്ല.
ഫെബ്രുവരി 24 മുതൽ യുക്രെയ്ന് മേൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യൻ സൈന്യം വിവിധ പ്രവിശ്യകൾ തങ്ങളുടെ അധീനതയിലാക്കുകയാണ്. അസോവ്സ്റ്റാളിൽ നടത്തിയ ആക്രമണത്തെക്കാൾ രൂക്ഷമായ ആക്രമണമായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പിൽ പറയുന്നു. ആയുധം വെച്ച് കീഴടങ്ങുന്നവർക്കു മാത്രമായിരിക്കും ജീവൻ തിരികെ ലഭിക്കുകയെന്നും പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുകയാണ്.
മരിയൂപോളിൽ മിസൈൽ ആക്രമണം നടത്തിയ റഷ്യ ഒരു സ്കൂളും ആശുപത്രിയും തകർത്തുവെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. മരിയൂപോളിൽ മാത്രം 5000 പേർ മരിച്ചുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന കണക്ക്. ഇതിനിടെ റഷ്യയുടെ ഒരു രാസായുധ പ്ലാന്റിൽ 150 കുട്ടികളടക്കം 400 യുക്രെയ്നികളെ റഷ്യ തടങ്കലിൽ വച്ചിരിക്കു കയാണെന്ന് യുക്രെയ്ൻ മനുഷ്യാവകാശ പ്രവർത്തക ലുഡ്മൈല ഡെനിസോവ പറഞ്ഞു.
Comments