കൊച്ചി: വധഗൂഢാലോചനാ കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. സായ് തന്നെയാണ് ദിലീപിന്റെ ഫോണിൽ നിന്നും ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘത്തിന് കൈമാറിയത്. 10 ഫയലുകളാണ് സായ് ശങ്കർ വീണ്ടെടുത്തത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം തെളിവുകൾ വീണ്ടെടുത്തത്.
കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഫൊറെൻസിക് ലാബിൽ നിന്നും വീണ്ടെടുക്കാൻ സാധിക്കാതെ പോയ നിർണ്ണായ വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നതെന്നാണ് വിവരം. കേസിൽ 12 ചാറ്റുകളാണ് ദിലീപ്, സായ്ശങ്കറിന്റെ സഹായത്തോടെ പൂർണ്ണമായും നശിപ്പിച്ചത്. ദുബായിലെ മലയാളി വ്യവസായികളുടേത് അടക്കമുള്ള ചാറ്റുകളാണ് ഡിലീറ്റ് ചെയ്തത്. കാവ്യാ മാധവൻ, സഹോദരി ഭർത്താവ് സുരാജ്, മലയാളത്തിലെ പ്രമുഖ നടി എന്നിവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തു.
തിങ്കളാഴ്ച രണ്ട് മണിയോടെയാണ് സായ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൻ തെളിവുകൾ നശിപ്പിച്ച വിവരം സായ്ശങ്കർ സമ്മതിച്ചിരുന്നു. അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരി ഭർത്താവ് സുരാജിനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.
Comments