കൊച്ചി: കോടഞ്ചേരി മിശ്രവിവാഹത്തിൽ ജോയ്സ്നയെ ഷെജിനൊപ്പം വിടാൻ ഹൈക്കോടതിയുടെ ഉത്തരവ്. ഷെജിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉത്തരവ്. പെൺകുട്ടി അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തമായി തീരുമാനം എടുക്കാൻ പക്വതയായെന്ന് കോടതി പറഞ്ഞു. കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രേഷനുമുണ്ട്. ജോയ്സ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജോയ്സ്നയെ ബ്രെയ്ൻ വാഷ് ചെയ്തതാണെന്ന് പിതാവ് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും, കോടതി ഈ വാദം തള്ളി. മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് ജോയ്സ്ന കോടതിയില് പറഞ്ഞു. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന് ശേഷമേ മാതാപിതാക്കളോട് സംസാരിക്കുകയുള്ളു എന്നതാണ് ജോയ്സ്നയുടെ നിലപാട്.
അതേസമയം ജോയ്സ്നയുടേയും ഷെജിന്റേയും മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപ്പത്രം എഡിറ്റോറിയലിൽ രൂക്ഷവിമർശനം ഉന്നയിച്ചു. മുസ്ലീം യുവാക്കളുമായുള്ള മിശ്രവിവാഹം ആശങ്കപ്പെടുത്തുന്നതാണെന്ന് ലേഖനത്തിൽ പറയുന്നു. സഭയുടെ പ്രതിഷേധം കൃത്യമായി രേഖപ്പെടുത്തിയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കേരളത്തിലെ രക്ഷിതാക്കൾ ഭയചകിതരാകുന്ന അന്തരീക്ഷമാണ് ഇതോടു കൂടി ഉണ്ടായിരിക്കുന്നതെന്ന് സഭ ചൂണ്ടിക്കാണിക്കുന്നു. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണ്. ജോയ്സനയുടെ വിഷയത്തിൽ ദുരൂഹതകൾ മറ നീക്കണം. അല്ലാതെ ജോയ്സ്നയുടെ നിസഹായരായ മാതാപിതാക്കളേയും ബന്ധുക്കളേയും മതേതരത്വത്തിന്റെയോ മതസൗഹാർദ്ദത്തിന്റെയോ പേര് പറഞ്ഞ് ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Comments