അഹമ്മദാബാദ് : പരമ്പരാഗത മരുന്നുകൾ ലോകമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ ഇന്ത്യയുമായി ലോകാരോഗ്യ സംഘടന പുതിയ പങ്കാളിത്തത്തിൽ ഏർപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യയുടെ നാഴികക്കല്ലാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജംനഗറിൽ ഡബ്യൂഎച്ച്ഒ ഗ്ലോബൽ സെന്റർ ഫോർ ട്രെഡീഷണൽ മെഡിസിന്(ജിസിടിഎം) തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് ഗബ്രിയേസസും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് കുമാറും പരിപാടിയിൽ പങ്കെടുത്തു.
ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെയാണ് ഇന്ത്യയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ഒരു കേന്ദ്രം ആരംഭിക്കുന്നത്. ഇത് ലോകത്തത് തന്നെ ആദ്യത്തെ സംഭവമാണ്. ആഗോള തലത്തിൽ ആരോഗ്യ സംരക്ഷണത്തിനുളള അന്താരാഷ്ട്ര ഹബ്ബായി ഇത് മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിൽ ഇന്ത്യ നൽകുന്ന സംഭാവനകൾക്കുള്ള അംഗീകാരമാണ് ജിസിടിഎം. പരമ്പരാഗത വൈദ്യ ശാസ്ത്ര രംഗത്തെ ഇന്ത്യയുടെ പങ്കാളിത്തത്തിന് ലഭിച്ച ആരദവ് കൂടിയാണിത്. ഇത് പൂർണ ഉത്തരവാദിത്വത്തോടെ ഇന്ത്യ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് ജംനഗറിൽ ലോകത്തെ ആദ്യത്തെ ആയുർവ്വേദ അധിഷ്ഠിത സർവ്വകലാശാല സ്ഥാപിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്റ് റിസേർച്ച് ഇൻ ആയുർവ്വേദ എന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആരംഭിച്ചത്. ലോകത്തെ രോഗമുക്തമാക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നാണ് മോദി പറഞ്ഞത്.
Comments