കൊൽക്കത്ത: പശ്ചിമബംഗാളിലെ സെഞ്ചൽ വന്യജീവി സംങ്കേതത്തിൽ നിന്നും അപൂർവ്വയിനം പക്ഷിയെ കണ്ടെത്തി. സാറ്റിൻ ട്രാഗോപാൻ എന്ന പക്ഷിയെയാണ് 170 വർഷങ്ങൾ ശേഷം കണ്ടെത്തിയത്. ഈ പക്ഷിയെ കുറിച്ച് പറഞ്ഞുകേട്ടുള്ള അറിവ് മാത്രമേ വന്യജീവി സംരക്ഷകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ ഇവയെ നേരിട്ട് കാണാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണവർ. വന്യജീവി സംരക്ഷണം നന്നായി നടക്കുന്ന എന്നതാണ് ഇതിനർത്ഥമെന്ന് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ധൃതി ബാനർജി പറഞ്ഞു.
ഡാർജിലിംഗിലെ സൊനാഡ പട്ടണത്തിലെ രണ്ടാം ബ്ലോക്കിൽ നിന്നാണ് വനപാലകർ ഈ പക്ഷിയെ കണ്ടെത്തിയത്. മുനാൽ എന്നാണ് ഇവയെ പ്രാദേശമായി വിളിക്കാറുള്ളത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പക്ഷികളിൽ ഒന്നാണ് ഇവ. ഡാർജിലിംഗിലെ ന്യൂറവല്ലി നാഷണൽ പാർക്കിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. നനഞ്ഞ ഓക്കുമരത്തിലും റൊഡോഡെൻഡ്രോണിലുമാണ് (ചുവപ്പ്, വയലറ്റ് നിറങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ഒരു കുറ്റിച്ചെടി) ഇവയെ പൊതുവെ കാണാറുള്ളത്.
ഈ വർഷം ഏപ്രിലിൽ ആണ് പെൺ വിഭാഗത്തിൽപ്പെട്ട സാറ്റിർ ട്രാഗോപാനെ കാണുന്നത്. തുടർന്ന് പക്ഷിയെ നിരീക്ഷിക്കാൻ ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. അതിനുശേഷം ഒരു ആൺ ട്രാഗോപാനെ കണ്ടെത്തി. പിന്നീട് ഓഗസ്റ്റ് മാസത്തിൽ ആൺ വിഭാഗത്തിൽപ്പെട്ട മൂന്ന് പക്ഷികളെ കണ്ടത്തുകയും പിടികൂടുകയും ചെയ്തുവെന്ന് വന്യജീവി സങ്കേതത്തിലുള്ളവർ പറയുന്നു. വംശനാശം സംഭവിക്കുന്ന പക്ഷികളുടെ ലിസ്റ്റിലാണ് ഇവയെ കണക്കാക്കുന്നത്. വേനൽക്കാലത്ത് 2400-4200 മീറ്ററും ശൈത്യകാലത്ത് 1800 മീറ്ററും ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.
ഏകദേശം 2400 മുതൽ 3700 മീറ്റർ വരെ ഉയരത്തിലുള്ള തണുത്തതോ ഈർപ്പമുള്ളതോ ആയ പർവതപ്രദേശങ്ങളിലാണ് സാറ്റിർ ട്രാഗോപനുകളെ കൂടുതലായും കാണപ്പെടുന്നത്. ആൺ വിഭാഗത്തിൽപ്പെട്ട സാറ്റിർ ട്രാഗോപന് ഏകദേശം 71 സെന്റീമീറ്റർ നീളവും പെൺ വിഭാഗത്തിൽപ്പെട്ട പക്ഷികൾക്ക് ഏകദേശം 61 സെന്റീമീറ്റർ നീളവുമാണ് ഉള്ളത്. ഈ പക്ഷിയുടെ നിറമാണ് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
ആൺ പക്ഷികളെ സംബന്ധിച്ചിടത്തോളം അവയുടെ കഴുത്ത് മുതൽ വയറുവരെ ഓറഞ്ചും ഇളം ചുവപ്പും കലർന്ന നിറമാണ്. പുറം ഭാഗമാകട്ടെ ഇരുണ്ട തവിട്ടുനിറത്തിലുമാണുള്ളത്. കഴുത്തിന് താഴത്തേക്ക് ധാരാളം പുള്ളികളുണ്ട്. പെൺപക്ഷികളെ സംബന്ധിച്ചിടത്തോളം മൊത്തത്തിൽ തവിട്ടുനിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ വാലുകൾ ഇളം ബ്രൗൺ നിറത്തിലാണുള്ളത്. കാണാൻ ഏറ്റവും ഭംഗി ആൺ പക്ഷികളെയാണ്. വംശനാശത്തിൽ നിന്നും ട്രാഗോപാൻ പക്ഷികളെ രക്ഷിക്കാനായെന്നും അവയുടെ സംരക്ഷണം മികച്ച രീതിയിൽ നടക്കുന്നുവെന്നും വന്യജീവിസംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നു.
Comments