പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർഫ്രണ്ട് ഭീകരരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. രാവിലെയാണ് ഇവരെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ നാല് പേരും കൊലപാതകത്തിനായി പ്രതികൾക്ക് സഹായം നൽകിയവരാണ്. മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ ഫോണുകൾ ശേഖരിച്ചു അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തുവെന്നും പോലീസ് പറഞ്ഞു. സഹദ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്. പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട് യൂണിറ്റ് ഭാരവാഹികളുമാണെന്നും പോലീസ് അറിയിച്ചു.
ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിൽ ആറ് പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറയുന്നത്. എന്നാൽ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നും, ഇവർ ഒളിവിലാണെന്നുമാണ് പോലീസ് വാദം. പിടികൂടാൻ വൈകുന്തോറും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയാണ് പോലീസ് നൽകുന്നത്. ശ്രീനിവസിനെ കൊലപ്പെടുത്തുന്നതിന് പോലീസിലെ ചില ഉദ്യോഗസ്ഥർ ഒത്താശ്ശ ചെയ്തെന്ന് പോലീസിനെതിരെ ആരോപണവും ശക്തമാണ്.
ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിലും പോലീസ് താമസം വരുത്തിയിരുന്നു. ഇത് പ്രതികൾക്ക് സംസ്ഥാനം വിടാനും തെളിവു നശിപ്പിക്കാനും സഹായകമായി. സഞ്ജിത്തിനെ ഇടിച്ച് വീഴ്ത്താൻ ഉപയോഗിച്ച കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് കാർ അതിർത്തി കടത്തി പൊളിച്ച് നീക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
Comments