ബംഗളൂരു : ഹിജാബുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ കർണാടകയിൽ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ഈ വർഷം 6,842,255 വിദ്യാർത്ഥികൾ ആണ് പരീക്ഷ എഴുതുന്നത്. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ പരീക്ഷാ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.
കർശന സുരക്ഷയിൽ ആകും പരീക്ഷകൾ നടത്തുക. പരീക്ഷയ്ക്കാവശ്യമുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി. നിലവിൽ അവസാന ഘട്ട ഒരുക്കൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വിദ്യാർത്ഥിനികൾക്ക് പുറമേ അദ്ധ്യാപകർക്കും ഹിജാബ് ധരിച്ച് പരീക്ഷാ ഡ്യൂട്ടിയ്ക്ക് എത്തുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ താത്പര്യമുള്ളവർ മാത്രം പരീക്ഷാ ഡ്യൂട്ടി ഏറ്റെടുത്താൽ മതിയെന്നായിരുന്നു സർക്കാർ നിർദ്ദേശം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകർക്ക് പരീക്ഷാ ചുമതലകളും നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളെ കർശനമായി നിരീക്ഷിക്കാൻ അദ്ധ്യാപകർക്ക് നിർദ്ദേശം ഉണ്ട്. നാളെ ആരംഭിക്കുന്ന പരീക്ഷകൾ അടുത്ത മാസം 18 നാണ് അവസാനിക്കുക.
പരീക്ഷ നടക്കുന്ന സ്കൂളുകളിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. എസ്എസ്എൽസി, ഒന്നാം വർഷ പിയു പരീക്ഷകൾക്കിടയിൽ ചില സ്കൂളുകളിൽ നേരിയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.
ഹിജാബിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾ എസ്എസ്എൽസി, ഒന്നാം വർഷ പിയു പരീക്ഷകൾ ബഹിഷ്കരിച്ചിരുന്നു. സമാന രീതിയിൽ രണ്ടാം വർഷ പരീക്ഷകൾ ബഹിഷ്കരിക്കുന്നവർക്ക് പുന:പരീക്ഷ നടത്തേണ്ടെന്നാണ് സർക്കാർ തീരുമാനം. അതേസമയം ഹിജാബ് വിവാദം ഉയർത്തിക്കൊണ്ടുവന്ന വിദ്യാർത്ഥിനികൾ ഇന്ന് പരീക്ഷ എഴുതില്ലെന്നാണ് സൂചന. വ്യാഴാഴ്ചവരെയും വിദ്യാർത്ഥിനികൾ പ്രിൻസിപ്പാളിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റിയിരുന്നില്ല. ഇതാണ് ഇവർ പരീക്ഷ എഴുതില്ലെന്ന സൂചനകൾ നൽകുന്നത്. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച് പേരാണ് ഇതുവരെ ഹാൾടിക്കറ്റ് കൈപ്പറ്റാത്തത്.
Comments