ബംഗളൂരു : കർണാടകയിൽ ഹിജാബിന്റെ പേരിൽ വീണ്ടും പരീക്ഷാ ബഹിഷ്കരണം. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥിനികൾ വീട്ടിലേക്ക് മടങ്ങി. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി ആലിയ ആസാദി, റെഷ്മാം എന്നിവരാണ് പരീക്ഷ ബഹിഷ്കരിച്ചത്.
രാവിലെ ഹിജാബ് ധരിച്ച് എത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ ക്യാമ്പസിന് അകത്ത് പ്രവേശിപ്പിച്ചെങ്കിലും, ക്ലാസ് മുറിയിൽ അദ്ധ്യാപകർ പ്രവേശിപ്പിച്ചില്ല. തുടർന്ന് ഇൻവിജിലേറ്റർമാരുമായും പ്രിൻസിപ്പാളുമായും ഇവർ തർക്കിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് തിരികെ പോരുകയായിരുന്നു. ഇവർ പരീക്ഷ ബഹിഷ്കരിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ആലിയ ആസാദിയും, റെഷ്മാമും ഇന്നലെവരെ ഹാൾ ടിക്കറ്റുകൾ കൈപ്പറ്റിയിരുന്നില്ല. ഇന്ന് രാവിലെയാണ് ഇവർ പ്രിൻസിപ്പാളിന്റെ പക്കൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റിയത്. ഇവരുടെ സംഘത്തിൽ മറ്റ് മൂന്ന് പേർ കൂടിയുണ്ട്. ഇവർ പരീക്ഷ എഴുതുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആലിയ ആസാദി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനോട് അഭ്യർത്ഥിച്ചിരുന്നു.
Comments