കൊച്ചി: ക്ഷേത്ര കാര്യങ്ങളിൽ സർക്കാരിന്റെയും പോലീസിന്റെയും പങ്ക് എന്താണെന്ന് ചോദിച്ച് ഹൈക്കോടതി. ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി ചോദ്യമുന്നയിച്ചത്. മറ്റ് ക്ഷേത്രങ്ങളിലെ പോലെ തന്നെ ശബരിമലയിലും ബോർഡിനാണ് കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുള്ളതെന്നാണ് കോടതിയുടെ നിലപാട്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ പോലീസാണ് ക്യൂ നിയന്ത്രിക്കുന്നത്. ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്താനും നിയന്ത്രിക്കാനും സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്നും ഹൈക്കോടതി ആരാഞ്ഞു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇതിനുള്ള അധികാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിൽ ദുരുദ്ദേശമില്ലെന്നും സുഗമമായ ദർശനത്തിനാണ് ക്യൂ ഏർപ്പെടുത്തിയിട്ടുള്ളതെന്നും സർക്കാർ കോടതിയോട് പറഞ്ഞു. 2011 മുതലാണ് നിലനിൽക്കുന്ന വെർച്വൽ ക്യൂ സംവിധാനത്തെ കുറിച്ച് കാര്യമായ പരാതികളില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
Comments