ഭോപ്പാൽ: ഹെലികോപ്റ്ററിൽ ഒന്ന് കറങ്ങാനുള്ള മോഹം പലർക്കുമുണ്ടാകും. സമ്പന്നരായ വ്യവസായ പ്രമുഖർക്കും രാഷ്ട്രീയ നേതാക്കൾക്കും മാത്രം സാധിക്കുന്നതാണ് അക്കാര്യമെന്ന് കരുതുന്നവർക്ക് മുന്നിൽ താരമായിരിക്കുകയാണ് ഒരു കർഷകൻ. സ്വന്തമായി വാങ്ങിയ ഹെലികോപ്റ്ററിൽ തന്റെ കുടുംബത്തെ കറക്കി സന്തോഷം പങ്കുവെച്ചത് മദ്ധ്യപ്രദേശിലെ കർഷകനായ രമേഷ് ധാക്കഡാണ്.
മന്ദ്സൗർ ജില്ലയിലെ ബഡ്വാൻ ഗ്രാമത്തിലെ കർഷകനാണ് ഇദ്ദേഹം. അദ്ദേഹമൊരു ഹെലികോപ്റ്റർ വാങ്ങിച്ചതും മകന്റെ വിവാഹ ദിനം മരുമകളെ ഹെലികോപ്റ്ററിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നതുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഹെലികോപ്റ്റർ തന്റെ മകന്റെ വിവാഹ ദിവസം ഉപയോഗിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കർഷകൻ പ്രതികരിച്ചു. ഏറെ നാളായി താൻ ആഗ്രഹിക്കുന്നതായിരുന്നു. മകന് കല്യാണ ദിവസം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും കരുതിയിരുന്നു. അത് ഒടുവിൽ നടപ്പിലാക്കി. മകന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുമെന്നും കർഷകനായ രമേഷ് പറഞ്ഞു.
ഒരു സ്കോർപിയോ കാറിൽ വധുവിനെ കൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് മകൻ പ്രതികരിച്ചു. എന്നാൽ അച്ഛൻ ഹെലികോപ്റ്റർ കൊണ്ടുവന്ന് തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു എന്ന് മകൻ വെളിപ്പെടുത്തി. വീട്ടിൽ നിന്നും 45 കിലോമീറ്റർ അകലെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇവിടെ നിന്നാണ് ആർഭാടമായി ഹെലികോപ്റ്ററിൽ വധുവിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് മകൻ പ്രതികരിച്ചു.
മദ്ധ്യപ്രദേശിൽ 25 ബിഗ്ഗാസ് ഭൂമിയുള്ള കർഷകനാണ് രമേഷ്. ഒരു പലചരക്ക് കടയും അദ്ദേഹം നടത്തുന്നുണ്ട്. വലിയ അധികാരികൾക്കും നേതാക്കൾക്കും പോകാമെങ്കിൽ കർഷകന്റെ മകനും സ്വന്തം ഹെലികോപ്റ്ററിൽ പോകാമെന്ന് രമേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments