ജയ്പൂർ: രാജസ്ഥാനിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്ത സംഭവം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് ബിജെപി. രാജസ്ഥാനിൽ അൽവാർ ജില്ലയിലെ സാരായ് മൊഹല്ലയിലെ ക്ഷേത്രമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. സിക്കാർ എംപി സ്വാമി സുമേദാനന്ദിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ രാജ്ഗഡിലെത്തുന്ന സംഘം സംഭവ സ്ഥലം സന്ദർശിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കും. രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയയ്ക്കാണ് റിപ്പോർട്ട് നൽകുന്നത്. ചന്ദ്രകാന്ത മേഘ്വാൾ, രാജേന്ദ്ര സിംഗ് ഷെഖാവത്, ബ്രജ് കിഷോർ ഉപാധ്യായ, ഭവാനി മീണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
അതേസമയം സംഭവത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ക്ഷേത്രം തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. ‘ കരൗലിയിലും, ജഹാംഗിർപുരിയിലും കണ്ണീരൊഴുക്കും, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തും, ഇതാണ് കോൺഗ്രസിന്റെ മതേതരത്വമെന്ന്’ അമിത് മാളവ്യ വിമർശിച്ചു.
ഏപ്രിൽ 18ാം തിയതി ഒരു നോട്ടീസ് പോലും നൽകാതെ, രാജസ്ഥാനിലെ രാജ്ഗഡ് മേഖലയിലെ 85 ഹിന്ദുക്കളുടെ വീടുകൾക്കും കടകൾക്കും മുകളിലൂടെ ഭരണകൂടം ബുൾഡോസർ ഓടിച്ചു കയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ രാഹുൽഗാന്ധി മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാലയും ആരോപിച്ചു. കലാപക്കാർക്കെതിരെ ബുൾഡോസർ ഓടിച്ച് കയറ്റിയാൽ അത് വർഗീയത. അതേസമയം ഹിന്ദു വിശ്വാസങ്ങൾക്ക് മേൽ ബുൾഡോസർ കയറ്റിയാൽ അത് മതേതരത്വം ആണെന്നും പൂനെവാല ആരോപിച്ചു.
Comments