കോഴിക്കോട്: മൂന്ന് ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും 20 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് പിടിയിലായത്. 19ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പിലെ വീട്ടിൽ വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനും ഇടയിലായിരുന്നു മോഷണം. വീട്ടുകാർ ഈ സമയം നോമ്പ് തുറക്കാൻ പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് ഇയാൾ അകത്ത് കയറിയത്.
വീടിനുള്ളിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കും എടുത്ത് പ്രതി മുങ്ങുകയായിരുന്നു. ബികോം ബിരുദധാരിയായ പ്രതി ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനും വേണ്ടിയാണ് ഈ പണം ഉപയോഗിച്ചിരുന്നത്. ബൈക്കും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം ഇയാളെ തൃക്കാക്കര പോലീസ് പിടികൂടിയിരുന്നു. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് പ്രതി മോഷണം ആസൂത്രണം ചെയ്തിരുന്നത്.
കഴിഞ്ഞ മാസമാണ് ഇസ്മായിൽ പുറത്തിറങ്ങിയത്. ഇതിന് ശേഷം കാമുകിയുടെ അക്കൗണ്ടിലേക്ക് ഇയാൾ ലക്ഷങ്ങൾ കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, എറണാകുളം ജില്ലകളിലെ വിവിധ മോഷണക്കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന ശേഷം മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുന്നതാണ് ഇയാളുടെ പതിവെന്നും പോലീസ് വ്യക്തമാക്കി.
Comments