ചണ്ഡീഗഢ്: പോലീസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ. സബ് ഇൻസ്പെക്ടറും വനിതാ കോൺസ്റ്റബിളുമാണെന്ന വ്യാജേനയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഹരിയാനയിലാണ് സംഭവം. അംബാല സ്വദേശിയായ തേജേന്ദർ സിംഗ്, ദേരാബസ്സി സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.
പട്രോളിങ്ങിനിടെ ചണ്ഡീഗഡ് നമ്പറിലുള്ള ടൊയോട്ട കൊറോളയിൽ പോലീസ് യൂണിഫോമിൽ രണ്ടു പേർ ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങുന്നത്. ഗുരുദ്വാര സാഹിബിന് സമീപം തടഞ്ഞ വാഹനത്തിൽ ഡ്രൈവർ ചണ്ഡീഗഡ് പോലീസ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ചിരുന്നു. കൂടെ കോൺസ്റ്റബിൾ യൂണിഫോമിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിൽ ഇരുവരും തങ്ങൾ പോലീസുകാരാണെന്ന് അവകാശപ്പെട്ട് തിരിച്ചറിയൽ കാർഡും കാണിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് കണ്ടെത്തി. ചണ്ഡീഗഢ് പോലീസിൽ ജോലി നൽകാമെന്ന പേരിൽ പ്രതികൾ ലക്ഷങ്ങൾ തട്ടിയതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോലീസ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ നിരവധി വ്യാജരേഖകൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചതായി ചണ്ഡിഗഡ് പോലീസ് അറിയിച്ചു.
Comments