മലപ്പുറം; മലപ്പുറത്ത് നടുറോഡിൽ സ്ത്രീകൾക്ക് നേരെ ആക്രമണം. അപകടകരമായ ഡ്രൈവിങിനെതിരെ പ്രതികരിച്ചതിന് നടുറോഡിൽ സ്‌കൂട്ടർ യാത്രക്കാരായ സഹോദരികളെ യുവാവ് ക്രൂരമായി മർദ്ദിച്ചു.ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തിൽ കഴിഞ്ഞ 16-നാണ് കേസിനാസ്പദമായ സംഭവം.കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മൻസിലിൽ അസ്‌ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദനമേറ്റത്.സഹോദരികളുടെ പരാതിയിൽ യുവാവിനെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ബഷീറിനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്.പ്രാദേശിക ലീഗ് നേതാവിന്റെ മകനാണ് പ്രതിയായ ഇബ്രാഹിം. അത് കൊണ്ട് തന്നെ പോലീസ് കേസിൽ നിഷ്‌ക്രിയത്വം കാണിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികൾ പറഞ്ഞു. ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടറിനെ പാണമ്പ്രയിലെ ഇറക്കത്തിൽ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഇബ്രാഹിം ബഷീർ പ്രകോപനംകൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരിമാർ ആരോപിച്ചു.നടുറോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു യുവാവിന്റെ ആക്രമണമെന്ന് പരിക്കേറ്റ സഹോദരിമാർ പറഞ്ഞു.
ഇടിക്കാനായി യുവാവ് കാറുമായി പാഞ്ഞെടുത്തുവെന്നും ബ്രേക്ക് പിടിച്ചതിനാലാണ് വാഹനത്തിന്റെ അടിയിൽപെടാതിരുന്നതെന്ന് സഹോദരിമാർ പറഞ്ഞു.. പോലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും എന്നാൽ ഗുരുതരമായ പ്രശ്‌നത്തെ ലഘൂകരിക്കാനാണ് പോലീസ് ശ്രമമെന്നും യുവതികൾ ആരോപിച്ചു. വധശ്രമത്തിന് സമാനമായ ആക്രമണത്തെ യുവാവ് വാഹനത്തിൽ നിന്നറങ്ങി തടഞ്ഞു, അടിച്ചു എന്ന രീതിയിലാണ് കേസ് എടുത്തതെന്നും യുവതികൾ ചൂണ്ടിക്കാട്ടി.
Comments